ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജി 23 നേതാവായ മനീഷ് തിവാരിയും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരും ദിഗ് വിജയ് സിംഗും മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവസാന ദിവസം ഖാര്‍ഗെയും മനീഷ് തിവാരിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ നാല് പേരായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അതേസമയം, പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുമെന്ന് ഉറപ്പായാല്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശശി തരൂര്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചതോടെ കേരളാ ഘടകം കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. ശശി തരൂരിന് രാഷ്ട്രീയ കാഴ്ചപാടില്‍ സ്ഥിരതയില്ലെന്നും എല്ലാ കാലത്തും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നെഹ്‌റു കുടുംബത്തിന്‍റെ പിന്നില്‍ മാത്രമേ അണിനിരന്നിട്ടുള്ളുവെന്നും മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. നെഹ്‌റു കുടുംബം പിന്തുണയ്ക്കുന്നവരെയാണ് സംസ്ഥാന ഘടവും പിന്തുണയ്ക്കുകയെന്ന് കെ മുരളിധരനും അറിയിച്ചിരുന്നു. ഇതോടെ കേരളാ ഘടകം ശശി തരൂരിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മനീഷ് തിവാരിയെ പിന്തുണയ്ച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജി 23നേതാവുമായ പിജെ കുര്യന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് മലയാളി അധ്യക്ഷന്‍ വേണമെന്ന് ആഗ്രഹിക്കുന്നില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കുന്നയാളായിരിക്കണം നേതൃസ്ഥാനത്തിരിക്കേണ്ടത്. ജി 23- ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും ജി 23 യോട് അടുത്ത് നില്‍ക്കുന്നത് മനീഷ് തിവാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്നാണ്.