കര്‍ണാടക: ബിജെപിക്കാര്‍ ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞാല്‍ സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ടന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളും ബാനറുകളും ബിജെപി പ്രവര്‍ത്തകര്‍ കീറികളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ഗുണ്ടല്‍പേട്ടില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം
ഭാരത് ജോഡോ യാത്രയെ ബിജെപി ഭയക്കുന്നുവെന്നതിന്‍റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഫോട്ടോ പതിപ്പിച്ച ബാനറുകള്‍ നശിപ്പിച്ചത്. ഇത് ബിജെപിക്കാരാണ് ചെയ്തതെന്ന് വ്യക്തമായി ഞങ്ങള്‍ക്കറിയാം. ഇനിയും പോസ്റ്ററുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബിജെപി നേതാക്കാള്‍ക്ക് പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാനാവില്ല. അതിനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് പലപ്രശ്നങ്ങള്‍ക്കും വാക്കുകള്‍ക്ക് കൊണ്ട് മാത്രം മറുപടി നല്‍കുന്നത് - സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ ഭരണം മാറുമെന്നും ഇത് പോലീസുകാരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളപര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകയിലെത്തിയിരിക്കുകയാണ്. വന്‍ സ്വീകരണമാണ് പദയാത്രക്ക് കര്‍ണാടകയിലും ലഭിക്കുന്നത്. ഈ മാസം 7-നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ജമ്മുകാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. സെപ്റ്റംബർ 10നാണ് ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയത്. 19 ദിവസങ്ങളിലായി ഏഴു ജില്ലകളിലൂടെ കടന്നു പോയ യാത്ര 450 കിലോമീറ്ററാണ് പിന്നിട്ടത്.