കാബൂള്‍: ശിരോവസ്ത്രത്തിന്റെ പേരില്‍ ഇറാനില്‍ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കൊല്ലപ്പെട്ട സംഭവത്തില്‍ അഫ്ഗാനിലും വനിതകളുടെ പ്രതിഷേധം. ടെഹ്‌റാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുപ്പതോളം സ്ത്രീകളാണ് അഫ്ഗാനിലെ ഇറാന്‍ എംബസിക്കുമുന്നില്‍ പ്രകടനം നടത്തിയത്. തങ്ങള്‍ മഹ്‌സ അമിനിക്കായി ശബ്ദമുയര്‍ത്തുകയാണെന്നും മഹ്‌സയെപ്പോലെ നിരവധി സ്ത്രീകള്‍ ഹിജാബിന്റെ പേരില്‍ അഫ്ഗാനിസ്ഥാനിലും ഇരകളായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവയ്ച്ചതായി എ എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ക്കുമുന്നില്‍വെച്ച് താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവയ്ച്ചു. ബാനറുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് അത് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനുപിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. തെരുവിലിറങ്ങി ഹിജാബ് അഴിച്ചുകളഞ്ഞും സമൂഹമാധ്യമങ്ങളില്‍ മുടി മുറിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തും നിരവധി സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം.