ചെന്നൈ: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച്ച മൂന്നുമണിക്ക് നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മൃതദേഹം ചെന്നൈയില്‍ നിന്ന് വിമാന മാര്‍ഗം കണ്ണൂരിലെത്തിക്കും. തുടര്‍ന്ന് മൂന്നുമണിക്ക് തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് അദ്ദേഹം തുടര്‍ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞിക്കുറുപ്പിന്റെയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16-നാണ് കോടിയേരി ബാലകൃഷ്ണന്‍ ജനിച്ചത്. മാഹി മഹാത്മാ ഗാന്ധി കോളേജില്‍നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി. സ്‌കൂള്‍ പഠനകാലഘട്ടം മുതല്‍തന്നെ കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹം കെ എസ് എഫിന്റെ (എസ് എഫ് ഐയുടെ മുന്‍രൂപം) യൂണിറ്റ് സെക്രട്ടറിയായിരുന്നു. മാഹിയില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം ഈങ്ങയില്‍ പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ യൂണിയന്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു.
ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ കെ എസ് എഫിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന കോടിയേരി ബാലകൃഷ്ണന്‍ 1970-ല്‍ തിരുവനന്തപുരത്തുവെച്ച് നടന്ന എസ് എഫ് ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973-ല്‍ അദ്ദേഹം കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷംതന്നെ എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയുമായി. 1979 വരെ ആ പദവിയില്‍ തുടര്‍ന്നു. അദ്ദേഹം എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലയളവിലാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അക്കാലത്ത് പതിനാറ് മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1980 മുതല്‍ ഡി വൈ എഫ് ഐയിലൂടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവര്‍ത്തനം.1988-ല്‍ ആലപ്പുഴയില്‍വെച്ച് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കേന്ദ്രകമ്മിറ്റി അംഗമായും പൊളിറ്റ് ബ്യൂറോ മെമ്പറായും അദ്ദേഹം തന്റെ സജീവമായ രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. വി എസ് അച്ച്യുതാന്ദന്‍ സര്‍ക്കാരില്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
2015-ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ കേരളാ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018-ല്‍ കണ്ണൂരില്‍വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ച് വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക