കണ്ണൂര്‍: പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ഇടങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. ആദരസൂചകമായി തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ ആചരിക്കുകയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. മൃതദേഹം ഇന്ന് 11മണിക്ക് മട്ടന്നൂരിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. ഇന്ന് ഉച്ചമുതല്‍ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനമുണ്ടായിരിക്കും. നാളെ രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്താണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരമാണ് കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടത്. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അദ്ദേഹം. 2015-ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ കേരളാ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018-ല്‍ കണ്ണൂരില്‍വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ച് വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് തുടര്‍ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചത്.