നാഗ്പൂര്‍: പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും തങ്ങള്‍ നിഷ്പക്ഷരായിരിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ബി ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി സ്മാരകം സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗാന്ധി കുടുംബത്തിലെ മൂന്നുപേരുമായും (സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി) ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും അങ്ങനൊരു സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്നും അവര്‍ എന്നോട് ആവര്‍ത്തിച്ച് പറഞ്ഞു. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഗാന്ധി കുടുംബം നിഷ്പക്ഷരാണ്. തെരഞ്ഞെടുപ്പ് കൃത്യമായി നടക്കണമെന്നും പാര്‍ട്ടി ശക്തിപ്പെടണമെന്നുമാണ് അവരുടെ ആഗ്രഹം. പാര്‍ട്ടി അധ്യക്ഷ ഉറപ്പുനല്‍കിയ കാര്യത്തില്‍ എനിക്ക് സംശയമില്ല'-ശശി തരൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്ന ഒന്നാണെന്നും അത് ശത്രുതയോ യുദ്ധമോ ഒന്നുമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. എതിരില്ലാതെ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ചോദ്യത്തിന്, 'എന്നില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത ആളുകളെ ഞാന്‍ എങ്ങനെയാണ് ഒറ്റുകൊടുക്കുക. കോണ്‍ഗ്രസിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നോട് മത്സരിക്കാനാവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവരുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശബ്ദമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ പതിനേഴിനാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക.