എ കെ ആന്റണിയുടെ സമശീര്‍ഷനും ആറ്റിങ്ങല്‍ ലോക്സഭാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി പരാജയപ്പെട്ട നേതാവുമായ പ്രൊഫ. ജി ബാലചന്ദ്രൻ ശശി തരൂരിനെ പിന്തുണച്ചും ഖാർഗെയെ പിന്തുണച്ച എ കെ ആൻ്റണിയെ ശക്തമായി വിമര്‍ശിച്ചും രംഗത്തെത്തി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജി ബാലചന്ദ്രൻ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിഷ്പക്ഷം ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും എ കെ ആൻ്റണി വിമാനം പിടിച്ച് ഡൽഹിയിലെത്തി ഖാർഗെയുടെ നോമിനേഷൻ പേപ്പറിൽ ഒപ്പു വരച്ചു. തികച്ചും മാന്യതയില്ലാത്ത നടപടി. എല്ലാവരും മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ.
മത്സരിച്ച് തോൽക്കുന്നതും ഒരു അന്തസ്സാണ്
ശശി തരൂരിനെ ഉന്നതമായ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം പിന്തുണയ്ക്കുമെന്നുറപ്പാണ്. പാർട്ടി തിരഞ്ഞെടുപ്പിൽ തരൂർ ഒരു പ്രകടനപത്രിക മുന്നോട്ടുവെച്ചതും വളരെയേറെ ശ്ലാഘനീയമാണ്. പോരിനിറങ്ങിയാൽ പിന്തിരിയാൻ പാടില്ല. 22 വർഷത്തിനുശേഷമാണ് കോൺഗ്രസ്സിൻ്റെ ദേശീയ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. കാലം കാത്തിരുന്ന മത്സരം. കാര്യങ്ങൾ കൈപ്പിടിയിൽ ഇരിക്കണമെന്നും പിൻ സീറ്റ് ഡ്രൈവിംഗ് നടത്തണമെന്നുമുള്ള ഹൈക്കമാൻ്റ് എന്ന ലോകമാൻ്റിൻ്റെ ദുരാഗ്രഹം തിരിച്ചറിയണം. ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസിൽ വന്നേ പറ്റൂ.
ഗാന്ധിയുടെ കാലം മുതൽ തുറന്ന ജനാധിപത്യമാണ് കോൺഗ്രസിലുള്ളത്. മഹാത്മജിയുടെ പിന്തുണയുള്ള പട്ടാഭി സീതാരാമയ്യർക്കെതിരെ മത്സരിച്ച് ജയിച്ച നേതാജിയുടെ ചരിത്രം ആരും വിസ്മരിക്കരുത്. ഒമ്പതിനായിരം പ്രതിനിധികൾക്ക് സമ്മതിദാനാവകാശമുള്ള തിരഞ്ഞെടുപ്പിൽ ഇന്നത്തെ സ്ഥിതിക്ക് വിജയ സാധ്യത എൺപത് വയസ് പൂർത്തിയായ ഖാർഗെക്കാണെന്നതിൽ സംശയമില്ല.
Mr. തരൂർ, മത്സരിച്ച് തോൽക്കുന്നതും ഒരു അന്തസ്സാണ്. മത്സരവും പോരാട്ടവുമെല്ലാം ധീരൻമാർക്ക് പറഞ്ഞിട്ടുള്ളതാണ്. കേരളത്തിൽ നിന്നുള്ള എം.കെ. രാഘവൻ എം.പി, മാത്യു കുഴൽ നാടൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥൻ എന്നിവർ നിർഭയരായി തരൂരിനെ പിന്തുണക്കുന്നത് അഭിനന്ദനീയം തന്നെ. കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുണ്ടാക്കിയ തിരയിളക്കം പാർട്ടി തെരഞ്ഞെടുപ്പ് മൂലം അല്പം മങ്ങിയോ എന്ന് സംശയിക്കുന്നു.
2009 ൽ ഞാൻ ആലപ്പുഴയിൽ നിന്ന് വന്ന് ആറ്റിങ്ങലിലും ശശി തരൂർ പലക്കാട്ട് നിന്ന് വന്ന് തിരുവനന്തപുരത്തും ലോക്സഭയിലേക്ക് മത്സരത്തിനിറങ്ങി. തദ്ദേശിയരല്ലെന്ന് പറഞ്ഞ് ങ്ങങ്ങളെ തോൽപ്പിക്കാൻ ചിലർ കച്ച കെട്ടിയിറങ്ങി. ഞാൻ അടിതെറ്റി വീണു. ശശി തരൂർ ആകട്ടെ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം കൊണ്ട് കാലുവാരലിൽ വീഴാതെ ജയിച്ചു കയറി. മൂന്ന് പ്രാവശ്യം എം പിയായി. ശശി തരൂരിനെ എനിക്കറിയാം നൾക്കുനാൾ അദ്ദേഹത്തോട് മതിപ്പും ആദരവും കൂടിവന്നു.
തരൂരിന് ആശംസകൾ
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക