സമര തീക്ഷ്‌ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി - സിപിഎം

സമര തീക്ഷ്‌ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്‌ണനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറയുന്നു. വ്യക്തിജീവിതത്തെ പൂര്‍ണമായും പാര്‍ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അചഞ്ചലമായ പാര്‍ട്ടി കൂറും, പ്രതിബദ്ധതയും കൊണ്ട്‌ മാതൃകയായിത്തീര്‍ന്ന മഹത്തായ കമ്യണിസ്റ്റ്‌ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ടിക്കായി സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു സഖാവ് കോടിയേരിയുടേത്‌. സിപിഐ എമ്മിനെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം എല്‍ഡിഎഫിന്‌ ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാര്‍ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിര്‍ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാര്‍ടിയെ സംരക്ഷിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

വ്യക്തിജീവിതത്തെ പൂര്‍ണമായും പാര്‍ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍. കടുത്ത ശാരീരിക വിഷമതകള്‍ പോലും പാര്‍ടി ഏല്‍പ്പിച്ച ചുമതലകള്‍ക്കു തടസ്സമാവരുത്‌ എന്ന കാര്യത്തില്‍ അസാധാരണ നിഷ്‌കര്‍ഷയായിരുന്നു സഖാവിന്‌. അചഞ്ചലമായ പാര്‍ടി കൂറും, പ്രതിബദ്ധതയും കൊണ്ട്‌ മാതൃകയായിത്തീര്‍ന്ന മഹത്തായ കമ്യണിസ്റ്റ്‌ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌.

വിദ്യാര്‍ത്ഥി യുവജന രംഗങ്ങളിലൂടെ പാര്‍ടിയുടെ നേതൃനിരയിലേക്കു വളര്‍ന്നു വന്നു. ത്യാഗപൂര്‍ണവും, യാതനാ നിര്‍ഭരവുമായ ജീവിതം നയിച്ചു. പാര്‍ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ടിക്കായി സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു സഖാവ് കോടിയേരിയുടേത്‌. സിപിഐ എമ്മിനെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം എല്‍ഡിഎഫിന്‌ ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാര്‍ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിര്‍ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാര്‍ടിയെ സംരക്ഷിച്ചു.

സമര തീക്ഷ്‌ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി. ആശയപരമായും, സംഘടനാപരമായും പാര്‍ടിയെ ശക്തിപ്പെടുത്തി നയിക്കുന്നതില്‍ അനതിസാധാരണമായ സംഘടനാ പ്രത്യയശാസ്‌ത്ര മികവുകാട്ടി. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റിയാണ്‌ കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേക്ക്‌ കോടിയേരി വീണ്ടും എത്തിയത്‌. നിരവധി ധീര പോരാട്ടങ്ങളാല്‍ രൂപപ്പെട്ട വ്യക്തിത്വമാണ്‌. ഏതു പ്രതിസന്ധികളെയും പ്രത്യയശാസ്‌ത്ര ദൃഢത കൊണ്ടു നേരിട്ടു. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം, പാര്‍ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാര്‍ടിക്കൂറ്‌, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം ഇവയെല്ലാം കോടിയേരിയില്‍ ഉള്‍ച്ചേര്‍ന്നു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ എത്തിയത്‌. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നു. കോളേജ്‌ യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ്‌ വിദ്യാര്‍ഥിയായിരിക്കെ 1973-ല്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത്‌ തുടര്‍ന്നു. സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980 - 82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1990- 95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988-ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായ കോടിയേരി 2002-ല്‍ ഹൈദരാബാദ്‌ 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008-ലെ 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി. 2015-ലെ ആലപ്പുഴ സമ്മേളനത്തിലാണ്‌ ആദ്യം സെക്രട്ടറിയായത്‌. 2018-ല്‍ തൃശൂര്‍ സമ്മേളനത്തില്‍വെച്ച്‌ രണ്ടാമതും, എറണാകുളം സമ്മേളനത്തില്‍വെച്ച്‌ മൂന്നാമതും പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു.

അസുബാധിതനായതിനെ തുടര്‍ന്ന്‌ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. പിബി അംഗമായിരിക്കെയാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. 1987, 2001, 2006, 2011-ലും നിയമസഭയിൽ തലശേരിയെ പ്രതിനിധാനം ചെയ്‌തു. 2006 - 11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ്‌ പദ്ധതി അക്കാലത്താണ്‌ നടപ്പാക്കിയത്‌. 2001, 2011 കാലത്ത്‌ പ്രതിപക്ഷ ഉപനേതാവായിരുന്നു. ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും, എണ്ണമറ്റ പോരാട്ടങ്ങളും നല്‍കിയ അനുഭവത്തിന്റെ കരുത്താണു കോടിയേരിയെ രൂപപ്പെടുത്തിയത്‌. പാര്‍ടി അര്‍പ്പിച്ച വിശ്വാസം മുറുകെപിടിച്ച്‌ കൂട്ടായ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം എന്നും നീങ്ങി. ആ പ്രക്രിയയില്‍ പാര്‍ട്ടി ശക്തിപ്പെട്ടു. അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനത്തിന്‌ ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച്‌ നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകര മര്‍ദ്ദനമേറ്റു.

1971-ലെ തലശേരി കലാപത്തില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക്‌ ആത്മധൈര്യം പകരാനും സഹായം നല്‍കാനുമുള്ള സ്‌ക്വാഡ്‌ പ്രവര്‍ത്തനത്തില്‍ സജീവമായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ലോക്കപ്പിലിട്ട്‌ രണ്ടു ദിവസം മര്‍ദിച്ചു. രണ്ടു ദിവസം കഴിഞ്ഞ്‌ മിസ പ്രകാരം അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂര്‍ത്തി, എം പി വീരേന്ദ്രകുമാര്‍, ബാഫഖി തങ്ങള്‍ എന്നിവര്‍ക്കൊപ്പം ജയില്‍വാസം. ഈ സമയം രാഷ്ട്രീയ പഠനവും ഹിന്ദി പഠനവും നടന്നു.

തിരുവനന്തപുരത്ത്‌ അഴിമതിക്കെതിരായ സമരം, ജെഎന്‍യുവിലെ വിദ്യാര്‍ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാല്‍പ്പാടി വാസുവിന്റെ വധത്തില്‍ പ്രതിഷേധിച്ച്‌ നടന്ന സമരം, കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയില്‍വേ സമരം എന്നിവയില്‍ പങ്കെടുത്തപ്പോള്‍ പൊലീസിന്റെ ഭീകര മര്‍ദനമേറ്റു.1982, 1987, 2001, 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തലശേരി മണ്ഡലത്തില്‍ നിന്ന്‌ വിജയിച്ചു. 2001-ലും 2011-ലും പ്രതിപക്ഷ ഉപനേതാവായി. 2006-ലെ എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ ആഭ്യന്തര ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതിലും പൊലീസുകാരുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നല്‍കി. കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതില്‍ കോടിയേരിയെന്ന ഭരണകര്‍ത്താവിന്റെ കൈയൊപ്പുപതിഞ്ഞു. ജനമൈത്രി പൊലീസ്‌ കേരളത്തിന്‌ പുതിയ അനുഭവമായി.

ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്‌ പ്രമുഖ സ്ഥാനം നേടിക്കൊടുക്കാന്‍ അദ്ദേഹം നടത്തിയ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയില്‍ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്‌മകള്‍ തുറന്നുകാട്ടാനും, ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമര്‍ഥമായ നേതൃത്വംനല്‍കി.

പാര്‍ടി പതാകകള്‍ താഴ്‌ത്തിക്കെട്ടണമെന്നും, ലോക്കല്‍ അടിസ്ഥാനത്തില്‍ അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും പാര്‍ടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടേറിയറ്റ്‌ നിര്‍ദ്ദേശിച്ചു. ആദരസൂചകമായി 03.10.2022 - ന്‌ മാഹി, തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. നാളെ (02.10.2022) പൂര്‍ണ്ണമായും തലശ്ശേരി ടൗണില്‍ പൊതുദര്‍ശനം. തുടര്‍ന്ന്‌ കോടിയേരിയിലെ മാടപ്പീടികയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌ 03.10.2022 രാവിലെ 10 മണിവരെ. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ 03.10.2022-ന്‌ രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനം. തുടര്‍ന്ന്‌ വൈകീട്ട്‌ 3 മണിക്ക്‌ പയ്യാമ്പലത്ത്‌ സംസ്‌ക്കാരം നടക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 15 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 17 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More