ഗാന്ധിനഗര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗോ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍ വിഭാവാനം ചെയ്യുമെന്നാണ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി ദിനം പ്രതി 40 രൂപ നല്‍കുമെന്നും നഗരങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്ക് വേണ്ടി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒരു ദിവസവും ഒരു പശുവിന് 40 രൂപ വീതം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഇരുപതുരൂപയും നഗർ നിഗം 20 രൂപയുമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്നും കച്ച് ജില്ലയുടെ എല്ലാ കോണുകളിലേക്കും നർമ്മദയിൽനിന്നുളള ജലം എത്തിക്കുമെന്നും അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു. അതോടൊപ്പം, ജനങ്ങൾക്ക് സൗജന്യമായി ഗുണനിലവാരമുളള ചികിത്സ നൽകാനായി ഗുജറാത്തിലെ 33 ജില്ലകളിലും സർക്കാർ ആശുപത്രികൾ നിർമ്മിക്കുമെന്നും കെജ്‌റിവാൾ കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നതുപോലെ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിനെ ബിജെപിയില്‍ നിന്നും സ്വതന്ത്രമാക്കുമെന്ന് എ എ പി ദേശിയ വക്താവ് രാഘവ് ചദ്ദ പറഞ്ഞു. ബിജെപിയുടെ അഴിമതിഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഗുജറാത്ത് പരിവര്‍ത്തന്‍ സത്യാഗ്രഹയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് എ എ പി നടത്തുന്നത്. 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയില്‍നിന്നും എ എ പി അധികാരം പിടിച്ചെടുക്കുക വളരെ ശ്രമകരമായ കാര്യമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.