നാഗ്പൂര്‍: മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഖാര്‍ഗെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാം പഴയതുപോലെയായിരിക്കും നടക്കുകയെന്നും തരൂര്‍ പറഞ്ഞു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ താന്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
'ഞങ്ങള്‍ ശത്രുക്കളല്ല. ഇത് ഒരു യുദ്ധവുമല്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. പഴയ രീതികള്‍ അതുപോലെ തുടരാന്‍ മാത്രമേ അദ്ദേഹം ശ്രമിക്കുകയുള്ളുവെന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി പുതിയ ആശയങ്ങള്‍ നല്‍കാനും കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിക്കും' - നാഗ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ തരൂര്‍ പറഞ്ഞു.
അതേസമയം, ആരെയും എതിർക്കാനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് താൻ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ എന്‍ ത്രിപാഠി എന്നിവരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മപരിശോധനയില്‍ ത്രിപാഠിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇതോടെ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് ജി 23 നേതാക്കള്‍ പിന്തുണയറിയിച്ചിരിക്കുന്നത്. ജി 23 നേതാക്കളായ ആനന്ദ് ശര്‍മയും മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പുവെക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് പിന്തുണ നല്‍കുന്നതും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്നാണ് അനൌദ്യോഗിക വിവരം. കേരളാ ഘടകം മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ശശി തരൂരിനാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയായ തരൂര്‍ ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ നിലയില്‍ പ്രശസ്തനാണ്. 2009 മുതല്‍ ലോക്സഭാ അംഗമായ തരൂര്‍ കേന്ദ്രസഹമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23 യിലെ അംഗമായ തരൂര്‍ പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം പിന്തുണയ്ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം ആ സ്ഥാനം കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഖാര്‍ഗെ കര്‍ണാടകയിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. 2009ൽ ആദ്യമായി ലോക്സഭാ അംഗമായിരുന്ന ഖാര്‍ഗെ യു.പി.എ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു.