തെലുങ്കാന: ദേശിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവൂ. ദസറ ദിനമായ നാളെ ഉച്ചക്ക് പുതിയ ദേശിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കെ സി ആര്‍ അറിയിച്ചു. 2024-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് കെ സി ആര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. ഇതിന്‍റെഭാഗമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാരും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഈ യോഗത്തില്‍ ദേശീയ പാർട്ടി രൂപീകരണത്തിനുള്ള മാർഗരേഖ ചര്‍ച്ച ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി പുതിയ പാര്‍ട്ടി ഉയർന്നുവരും 2024-ൽ ഇരുവരും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുമെന്നും കെ ചന്ദ്രശേഖര്‍ റാവൂ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിആർഎസ് നിയമസഭാ കക്ഷിയുടെയും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വിപുലമായ യോഗം നാളെ തെലങ്കാന ഭവനിൽ നടക്കും. ഈ യോഗത്തില്‍ ടിആർഎസ് ദേശീയ പാർട്ടിയാകുന്നത് സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കും. പുതിയ പാര്‍ട്ടിക്ക് 'ഭാരതിയ രാഷ്ട്ര സമിതി'യെന്ന് പേര് നല്‍കുമെന്നാണ് സൂചന. പാർലമെന്റിലെയും അസംബ്ലിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ, ജില്ലാ പരിഷത്ത് ചെയർപേഴ്‌സൺമാർ, മേയർമാർ, മുനിസിപ്പൽ ചെയർപേഴ്‌സൺമാർ എന്നിവരുൾപ്പെടെ 283 പേർ നാളെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന അംഗീകാരമുള്ള പാർട്ടി എന്ന നിലയിൽ ടിആർഎസിന് ഏത് സംസ്ഥാനത്തും മത്സരിക്കാം. 2024- ലെ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടിആർഎസിന് ദേശീയ പാർട്ടി പദവി തേടാം. അതിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ട് നേടിയാല്‍ ദേശീയ പാർട്ടി പദവി നേടാന്‍ സാധിക്കും. ഇതിന്‍റെ ഭാഗമായി ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ടി ആര്‍ എസ് മത്സരിക്കുമെന്നാണ് സൂചന. നിലവിലെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'പിങ്ക് കളറും കാറും' നിലനിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.