തിരുവനന്തപുരം: നടന്‍ ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി. സിനിമ ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ പാടില്ലെന്നും ആരുടെയും തൊഴില്‍ നിഷേധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മമ്മൂട്ടി പറഞ്ഞു. അന്നം മുട്ടിക്കുന്ന പരിപാടികള്‍ ആരും സ്വീകരിക്കരുതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക് പിന്‍വലിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഷാക് ചിത്രത്തിന്‍റെ പ്രേമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നുമായിരുന്നു അവതാരകയുടെ പരാതി. വനിതാ കമ്മീഷനും അവര്‍ പരാതി നല്‍കിയിരുന്നു. അതേസമയം, ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നതിനായി ഹര്‍ജിയില്‍ അവതാരക ഒപ്പിട്ടുനല്‍കിയിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കുശേഷമാവും പരാതി പിന്‍വലിക്കാന്‍ സാധിക്കുക. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് നടനെതിരെ കേസെടുത്തത്.