വാഷിംഗ്‌ടണ്‍: ശതകോടിശ്വരന്‍ ഇലോണ്‍ മസ്ക് ആദ്യം പറഞ്ഞുറപ്പിച്ച തുകക്ക് തന്നെ സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ വാങ്ങുമെന്ന് റിപ്പോര്‍ട്ട്. ആദ്യം വില നിശ്ചയിക്കുകയും പിന്നീട് കരാര്‍ പ്രകാരമുള്ള തുകയ്ക്ക് ട്വിറ്റര്‍ വാങ്ങാന്‍ സാധിക്കില്ലെന്നും ഇലോണ്‍ മക്സ് നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കേസുമായി ട്വിറ്റര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇലോണ്‍ മസ്ക് ആദ്യം പറഞ്ഞ തുകയ്ക്ക് ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. മസ്‌കിന്റെ കത്ത് കിട്ടിയതായി ട്വിറ്റര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. നിലപാട് മാറ്റി ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനവുമായി മസ്‌ക് വീണ്ടും മുന്നോട്ടുവന്നതോടെ ട്വിറ്ററിന്റെ ഓഹരി വില കുതിച്ചുകയറിയെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം നല്‍കിയിരുന്നു. 3.67 ലക്ഷം കോടി രൂപക്ക് മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തെയാണ് ഓഹരി ഉടമകള്‍ വോട്ടെടുപ്പിലൂടെ പിന്തുണച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇലോന്‍ മസ്ക് പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഓഹരി ഉടുമകള്‍ വോട്ടെടുപ്പ് നടത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ട്വിറ്ററിന്റെ നിലവിലെ സി ഇ ഒ ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളും ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറുമെല്ലാം പുറത്തുപോകാനാണ് സാധ്യത. എന്നാല്‍ ഒരുവര്‍ഷത്തിനുളളില്‍ പരാഗിനെ പുറത്താക്കിയാല്‍ 321 കോടി രൂപ ട്വിറ്റര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.