സംഘപരിവാറിനേയും ബിജെപിയേയും അത്ര ഭയക്കേണ്ടെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി സ്വതന്ത്ര ചിന്തകനെന്ന് അവകാശപ്പെടുന്ന യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ. താൻ പറഞ്ഞത് കേരളത്തിലെ കാര്യമാണെന്നും ഇസ്‌ലാം, കമ്യൂണിസ്റ്റ് പാർട്ടി എന്നിവ കഴിഞ്ഞാൽ മൂന്നാമതായി മാത്രമേ ബി.ജെ.പിയെയും സംഘ്പരിവാറിനെയും ഭയക്കേണ്ടതുള്ളൂവെന്നും വിശദീകരണ വിഡിയോയിൽ രവിചന്ദ്രൻ വാദിക്കുന്നു.
വിശദീകരണം ഇങ്ങനെ:
"കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ആരെയൊക്കെയാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചു. അതിന് നമ്മള്‍ ആരെയാണ് ഭയക്കുന്നത് എന്ന് നോക്കിയാല്‍ മതി. ആര്‍ക്കെതിരെ എഴുതാനാണ്, ആര്‍ക്കെതിരെ സംസാരിക്കാനാണ് ഭയമെന്ന് നോക്കിയാല്‍ മതി. അതറിയാന്‍ പ്രത്യേകിച്ച് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെ കാര്യമൊന്നും ആവശ്യമില്ല. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള പ്രസ്ഥാനങ്ങളുടെ കാര്യമാണ് പറഞ്ഞത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്നത് ആരെയാണ് ഇസ്‌ലാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മൂന്നാം സ്ഥാനം മാത്രമേ ബിജെപിക്കും സംഘപരിവാറിനും വരുന്നുള്ളൂ. അത് മാറ്റിപ്പറഞ്ഞിട്ട് കാര്യമില്ല. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള അവസ്ഥ ഇങ്ങനെ തന്നെയാണ്. സംഘപരിവാറോ കോണ്‍ഗ്രസിന്റെ ടീമോ ഇതില്‍ മുന്നില്‍ വരികയാണെങ്കില്‍ അങ്ങനെ തന്നെ പറയും".
അതേസമയം, സംഘ്പരിവാറിന് വേണ്ടിയാണ് രവിചന്ദ്രന്‍റെ നേതൃത്വത്തിൽ യുക്തിവാദികളുടെ സംഘമുണ്ടാക്കി പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. രവിചന്ദ്രന്‍റെ പല നിരീക്ഷണങ്ങളും സംഘ്പരിവാറിനെ വെള്ളപൂശാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് യുക്തിവാദികള്‍ അടക്കമുള്ള നിരവധിപേർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക