തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പില്‍ നിലപാട് പ്രഖ്യാപിച്ച് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്‍ എം പി. തന്നെപ്പോലുള്ളവര്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വോട്ടുചെയ്യുമെന്നാണ് മുരളീധരന്‍ വ്യക്തമാക്കിയത്. സാധാരണക്കാരുടെ മനസ്സറിയുന്നവരാണ് ബിജെപിക്കെതിരായ ജനമുന്നേറ്റത്തെ നയിക്കേണ്ടത്. ബിജെപി ഉയര്‍ന്നവര്‍ഗ്ഗത്തോടോപ്പമാണ്. അതുകൊണ്ടുതന്നെ സ്വപ്രയത്നം കൊണ്ട് സാധാരണക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന, അവരുടെ മനസ്സറിയുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ടതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഖാര്‍ഗെയെ പിന്തുണയ്ക്കുന്നു എന്നതിന്റെ പേരില്‍ താന്‍ തരൂരിനെതിരാണ് എന്ന് പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറവാണ്. അതിനെ കുറ്റം പറയാന്‍ കഴിയില്ല, കാരണം അദ്ദേഹം വളര്‍ന്നുവന്ന സാഹചര്യം അങ്ങിനെയായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തരൂര്‍ വരേണ്യവിഭാഗത്തിന്‍റെ പ്രതിനിധിയാണ് എന്ന പ്രസ്താവനയുമായി നേരത്തെ രാജസ്ഥാന്‍ മൂഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു. ഇതിനു സമാനമായ പ്രസ്താവനയാണ് ഇപ്പോള്‍ കെ മുരളീധരനില്‍ നിന്നുണ്ടായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ തുടങ്ങിയവരും അടങ്ങുന്ന കേരളത്തിനെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം പൊതുവില്‍ സ്വീകരിച്ച സമീപനം തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ കെ മുരളീധരനും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനാവശ്യം ഖാര്‍ഗെയെപ്പോലുള്ള നേതാവാണെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനും കൂട്ടായ്മക്കും വേണ്ടി ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടകയിലും കേന്ദ്രത്തിലും മന്ത്രിയായി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രമേശ് ചെന്നിത്തലയും വിഡി സതീശനും കഴിഞ്ഞ ദിവസം ഖാര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം ഒരു ദളിത് പ്രസിഡന്‍റിനെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശശി തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഗാർഖെയെ പിന്തുണക്കും. ഇന്നത്തെ രാജ്യത്തിന് പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല ഊന്നിപ്പറഞ്ഞിരുന്നു. വളരെയെറെ അനുഭവസമ്പത്തുള്ള നേതാവാണ് ഖാര്‍ഗെ. ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലെത്തുന്ന അഭിമാനനിമിഷത്തിനുവേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നായിരുന്നു വിഡി സതീശന്‍റെ പ്രസ്താവന.