ഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് പരിശോധനാ പരിധിയില്‍ ഉള്‍പ്പെടുന്നത്. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക തകരാറിലായി മരണപ്പെട്ടത്. കുട്ടികള്‍ക്ക് നല്‍കിയ 4 കഫ് സിറപ്പുകളിലും നിശ്ചിത അളവിനെക്കാള്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഗാംബിയയിലേക്ക് കയറ്റി അയച്ച മരുന്നുകളാണ് പരിശോധനയ്ക്ക് എടുത്തതെന്നും മറ്റ് രാജ്യങ്ങളിലേക്കും ഈ മരുന്നുകള്‍ കയറ്റി അയക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ അപകടത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രൈഡോസ് അഥാനോം ഗ്രെബ്രിയോസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. മരണത്തിന്‍റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയം അറിയിച്ചു. ഈ മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.