മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിനെക്കുറിച്ച് സമ്മിശ്ര പ്രതികരണവുമായി പ്രേക്ഷകര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ ചിത്രമാണ് ഗോഡ്ഫാദര്‍. തെലുങ്ക് ആരാധകരെ മാത്രം ലക്ഷ്യം വെച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് മലയാളി പ്രേക്ഷകര്‍ പറയുന്നത്. അതേസമയം, തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്ത ആദ്യദിനം 38 കോടിയാണ് നേടിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍ അവധിയായിരുന്നതിനാല്‍ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ച വരുമാനം ആദ്യ ദിനം നേടാനായില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
മികച്ച രീതിയില്‍ ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലൂസിഫറുമായി സിനിമയുടെ കഥക്ക് മാറ്റമുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്‍റെ ഭൂതകാലം മലയാളത്തില്‍ നിന്നും വ്യത്യസ്തമാണ്. ഇതാണ് മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത്. കൂടാതെ ടോവിനോ അവതരിപ്പിച്ച ജിതിന്‍ രാംദാസ് എന്ന കഥാപാത്രവും തെലുങ്കിലില്ല. അതേസമയം, ചിരഞ്ജീവിയുടെ സ്ക്രീന്‍ പ്രസന്‍സും സല്‍മാന്‍ ഖാന്‍റെ അഥിതി വേഷവും സിനിമയ്ക്ക് ഗുണകരമായിയെന്നാണ് വിലയിരുത്തുന്നത്. മലയാളത്തിന്‍റെ പ്രിയ നായിക മഞ്ജു വാരിയര്‍ അവതരിപ്പിച്ച കഥാപാത്രം നയന്‍താരയാണ് തെലുങ്കില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സത്യദേവ് കഞ്ചരണയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലൂസിഫര്‍ തന്നെ തൃപ്തിപ്പെടുത്തിയില്ലെന്നും അതുകൊണ്ട് ചിത്രത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ചിരഞ്ജീവി പ്രമോഷന്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് തമനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റാം ചരൺ, ആർ.ബി. ചൗദരി, എൻ.വി. പ്രസാദ് എന്നിവർ ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.