അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഹമ്മദാബാദിലെ ബിജെപിയുടെ സിറ്റിംഗ് കൗണ്‍സിലര്‍ ആം ആദ്മി പാർട്ടിയില്‍ ചേര്‍ന്നു. ബരേജ മുനിസിപ്പാലിറ്റിയിലെ സിറ്റിംഗ് കൗണ്‍സിലറായ കൈലാഷ്‌ബെന്‍ പാര്‍മറാണ് തന്റെ അനുയായികള്‍ക്കൊപ്പം ആം ആദ്മി പാർട്ടിയില്‍ ചേര്‍ന്നത്. ഇവരെ കൂടാതെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയില്‍നിന്നുളള മൂന്ന് പ്രധാന നേതാക്കളും എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്. ബിടിപി ജില്ലാ പ്രസിഡന്റ് ചേതര്‍ വാസവ, ദെദിയാപദ താലൂക്ക് പ്രസിഡന്റ് ദേവേന്ദ്ര വാസവ, പഞ്ചായത്ത് പ്രസിഡന്റ് മാധവ്‌സിംഗ് വാസവ എന്നിവരാണ് എഎപിയില്‍ ചേര്‍ന്നത്.
ഭരണകക്ഷിയായ ബിജെപി നടത്തുന്ന ക്രമക്കേടുകള്‍ക്കെതിരെ ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥി തന്നെ ശബ്ദമുയര്‍ത്തുന്നത് അഭിമാനകരമായ കാര്യമാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. ജഗാഡിയ എം എല്‍ എ ചോട്ടുഭായ് വാസവയുടെ നേതൃത്വത്തിലുളള ബിടിപി കഴിഞ്ഞ മാസമാണ് എഎപിയുമായുളള ബന്ധം ഉപേക്ഷിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ധാരാളം ആളുകള്‍ ബിജെപി വിട്ട് ആം ആദ്മിയില്‍ അംഗമാവുന്നുണ്ട്. ഒരു വിപ്ലവത്തിനുളള ഒരുക്കമാണത്. അരവിന്ദ് കെജ്‌റിവാള്‍ നല്‍കുന്ന ഗ്യാരണ്ടി കാര്‍ഡ് ഓരോ വ്യക്തികളുടെയും കൈവശമുണ്ട്. ബിജെപിയുണ്ടാക്കുന്ന നുണകള്‍ക്കുമേല്‍ സത്യം ജയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കുമുന്നില്‍ ബിജെപിക്ക് നാണംകെട്ട തോല്‍വിയുണ്ടാകും'- ആം ആദ്മി പാർട്ടി പ്രതികരിച്ചു.