ആർ.എസ്.എസിന്റെ ജനസംഖ്യാ കള്ള കണക്കുകൾ വംശീയ വിദ്വേഷത്തിനുള്ള നിലമൊരുക്കലാണെന്ന് ഡി വൈ എഫ് ഐ. രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന സമൂഹത്തിൽ വംശീയ വിദ്വേഷത്തിന് നിലമൊരുക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമാവുമെന്ന കാലങ്ങൾക്ക് മുന്നേ തന്നെ ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന നുണ പ്രചരണം ഇപ്പോൾ വീണ്ടും രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാൻ ശ്രമിക്കുകയാണെന്നും ഡി വൈ എഫ് ഐയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ആർ.എസ്.എസിന്റെ ജനസംഖ്യാ കള്ള കണക്കുകൾ; വംശീയ വിദ്വേഷത്തിനുള്ള നിലമൊരുക്കൽ
രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന സമൂഹത്തിൽ വംശീയ വിദ്വേഷത്തിന് നിലമൊരുക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമാവുമെന്ന കാലങ്ങൾക്ക് മുന്നേ തന്നെ ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന നുണ പ്രചരണം ഇപ്പോൾ വീണ്ടും രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാൻ ശ്രമിക്കുകയാണ് ആർ.എസ്.എസ്
ആർ. എസ്.എസ് നിയന്ത്രണത്തിലുള്ള ബിജെപി തന്നെ ഭരിക്കുന്ന കേന്ദ്ര സർക്കാർ കണക്കുകൾക്ക് തന്നെ വിരുദ്ധമായ കാര്യങ്ങളാണ് ആർ.എസ്.എസ് മേധാവി പറഞ്ഞിരിക്കുന്നത്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റിനെ (TFR) ബന്ധപ്പെടുത്തിയാണ് രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സർവ്വേ പ്രകാരം ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ൽ ഇത് 4.4 ആയിരുന്നു. ഇരുപതുവർഷങ്ങൾക്കിടെ ഫെർട്ടിലിറ്റി നിരക്കിന്റെ കാര്യത്തിൽ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കിൽ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്.
സെൻസസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വർദ്ധനവിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്ലിം ജനസംഖ്യാ വർദ്ധനവിൽ 4.7 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇത്രയും വസ്തുതകൾ പൊതുമധ്യത്തിൽ ലഭ്യമായ വിവരങ്ങളായിരിക്കുമ്പോഴാണ് വിദ്യാരംഭമായി വിശ്വാസികൾ കരുതുന്ന വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ പോലും ആർ.എസ്.എസ് മേധാവി പച്ച കള്ളങ്ങൾ വിഷലിപ്തമായി സമൂഹത്തിൽ പടർത്തുന്നത്. രാജ്യത്ത് അതി ദാരിദ്രവും അസമത്വവും തൊഴിലില്ലായ്മയും പെരുകുകയാണെന്ന് കേന്ദ്ര സർക്കാർ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിൽ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ വഴി തെറ്റിക്കാൻ വീണ്ടും വംശീയ വിഭജന വഴികൾ തേടുകയാണ് ആർ.എസ്.എസ്.
ചില സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ നിൽക്കെ ആർ.എസ്.എസ് മേധാവിയുടെ ഈ നുണ ബോംബ് എന്തിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയാൻ ഈ നാട്ടിലെ ജനങ്ങൾക്ക് പ്രയാസമൊന്നുമില്ല. ആർ.എസ്.എസ് മേധാവിയുടെ ഈ വംശീയ വിദ്വേഷ പ്രസ്താവന മത നിരപേക്ഷ സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയും.