വാഷിംഗ്‌ടണ്‍: കഞ്ചാവ് കൈവശം വെച്ചതിന് ആരെയും ജയിലിലിടരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിന് ജയിലില്‍ അടക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് കഴിഞ്ഞ ദിവസം ബൈഡന്‍ മാപ്പുനല്‍കിയിരുന്നു. കൂടാതെ കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കും ബൈഡന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കഞ്ചാവ് കൈവശം വെച്ചതുമായി ബന്ധപ്പെട്ടുള്ള ക്രിമിനല്‍ ശിക്ഷകള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഞ്ചാവ് ചെറിയ അളവില്‍ കൈയില്‍ വെച്ചതിന്‍റെ പേരില്‍ നിരവധിയാളുകള്‍ക്ക് തൊഴിലും വിദ്യാഭ്യാസവും നഷ്ടമായിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വലിയ തോതിലുള്ള കഞ്ചാവ് കടത്തല്‍, വിപണനം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍പ്പന നടത്തല്‍ തുടങ്ങിയ കേസുകളില്‍ ഇളവ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇളവുനല്‍കിയ സാഹചര്യത്തില്‍ കഞ്ചാവിനെ അപകടകരമായ വസ്തുവായി ലിസ്റ്റ് ചെയ്യണോയെന്ന് തീരുമാനിക്കാന്‍ നീതിന്യായ, ആരോഗ്യ വകുപ്പുകൾക്ക് ബൈഡൻ നിർദ്ദേശം നൽകി. 2019 മുതല്‍ അമേരിക്കയില്‍ 18 ശതമാനം ആളുകള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയില്‍ വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ വേണ്ടി ചില സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.