ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയിലടക്കം 35 ഇടങ്ങളില്‍ ഇ ഡിയുടെ പരിശോധന. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. ഇ ഡിയുടെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. '3 മാസത്തില്‍ 500 -ലധികം റെയ്ഡുകളാണ് നടന്നത്. 300-നടുത്ത് സിബിഐ, ഇ ഡി ഉദ്യോഗസ്ഥര്‍ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുകയാണ്. എന്നാല്‍ ഇതുവരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിനുവേണ്ടി ദേശിയ അന്വേഷണ ഏജന്‍സികള്‍ വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണ്' - അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ മദ്യനയക്കേസില്‍ അറസ്റ്റിലായ വ്യവസായിയും എഎപി കമ്മ്യൂണിക്കേഷൻ ഇൻചാർജുമായ വിജയ് നായരെ കഴിഞ്ഞ ദിവസം കോടതി രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. വിജയ് നായരുടെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണെന്നും, പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. മദ്യനയ കേസില്‍ അഞ്ചാം പ്രതിയാണ് വിജയ് നായർ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസം മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐയും റെയ്ഡ് നടത്തിയിരുന്നു. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നായാണ് സിബിഐ ആരോപിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തിയത്. എന്നാല്‍ മനീഷ് സിസോദിയുടെ വീട്ടില്‍ നിന്നും തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.