മുംബൈ: രാമായണം പശ്ചാത്തലമായി ഒരുക്കിയ 'ആദിപുരുഷ്' മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ഘടകം. സിനിമയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്നും ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും ബിജെപി ആരോപിച്ചു. പ്രതിഷേധാത്മകമായി ആദിപുരുഷിനെതിരെ മഹാരാഷ്ട്ര ബിജെപി വക്താവ് റാം കദിന്‍റെ നേതൃത്വത്തില്‍ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 'ആദിപുരുഷ് സിനിമയുടെ പ്രദർശനം ഞങ്ങൾ അനുവദിക്കില്ല, കാരണം ഹിന്ദു ദൈവങ്ങളെ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പബ്ലിസിറ്റിയും പണവും സമ്പാദിക്കാനുള്ള ശ്രമത്തിൽ ചില നിർമ്മാതാക്കൾ ചരിത്രത്തെ വളച്ചൊടിക്കുന്നത് പതിവാണ്. ഇനി ഇത്തരം കാര്യങ്ങൾ ഹിന്ദു സമൂഹം അംഗീകരിക്കില്ല. സിനിമയിലെ കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രധാരണത്തോട് വിയോജിപ്പുണ്ട്' - റാം കദ് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ചയാണ് ആദിപുരുഷിന്‍റെ ടീസര്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയ്നും ട്രോളുകളും ആരംഭിച്ചിരുന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ശാന്തസ്വരൂപനും ദയാലുവുമായ രാമനെ കോപിതനായാണ് കാണിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, കാര്‍ട്ടൂണ്‍ കാണുന്നതുപോലെ തോന്നുന്നു എന്നും പോഗോ ചാനലില്‍ വരുന്ന കാര്‍ട്ടൂണുകള്‍ക്ക് ഇതിലും നിലവാരമുണ്ടാകുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലി ഖാനാണ് വേഷമിടുന്നത്. സീതയായി കൃതി സനോണുമാണ് എത്തുന്നത്. ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഗ്രാഫിക്സിന് തന്നെയാണെന്നതാണ് ശ്രദ്ധേയം. കൂടാതെ രാവണന് ഇസ്ലാമിക് രൂപം കൊടുത്തത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 12-നാണ് ആദിപുരുഷ് തിയറ്ററുകളിലെത്തുക. എന്നാല്‍ ടീസറിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സിനിമയുടെ വിജയത്തെ എങ്ങനെ ബാധിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്.