മുംബൈ: മാസങ്ങൾ നീണ്ട ആസൂത്രണത്തിലൊടുവിലാണ് ബിജെപി-ഷിൻഡെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞതെന്ന് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും ആദ്യം സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ വരുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. പൂനെയിലെ തിലക് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ശിവസേനയില്‍ അഭ്യന്തര പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ബിജെപിയുടെ നീക്കമാണിതെന്ന് ഉദ്ധവ് താക്കറെ വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്ധവ് സര്‍ക്കാരിനെ താഴെയിറക്കിയത് തങ്ങളാണെന്ന് ഒരു ബിജെപി നേതാവ് തുറന്നു സമ്മതിക്കുന്നത്.
'മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രണ്ട് സീറ്റുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. അതിനാൽ, കോൺഗ്രസ് സർക്കാരിനെ പുറത്താക്കാനും ബിജെപിയെ അധികാരത്തിലെത്തിക്കാനും എളുപ്പമായിരുന്നു. കർണാടകയിലും കോൺഗ്രസ്-ജെഡി(യു) സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്ക് കേവലം മൂന്ന് എംഎൽഎമാരെ മാത്രമാണ് വേണ്ടിവന്നത്. എന്നാല്‍ മഹാരാഷ്ട്രയുടെ സ്ഥിതി നേരെ മറിച്ചായിരുന്നു. പാർട്ടിക്ക് 40 എംഎൽഎമാർ ആവശ്യമായിരുന്നു. അത് എളുപ്പമായിരുന്നില്ല. എന്നാൽ മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തോടെ അധികാരം നേടിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചു' - ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചന്ദ്രകാന്ത് പാട്ടീലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവെച്ച് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും ഒരുമിച്ചായിരുന്നു മത്സരിച്ചത്. സര്‍ക്കാര്‍ രൂപികരണത്തിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. തുടര്‍ന്ന് ഉദ്ധവ് താക്കറെ എന്‍ പി സി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം ശിവസേനയില്‍ വിമത ശബ്ദമുയര്‍ത്തിയ ഏകനാഥ് ഷിന്‍ഡെയും അദ്ദേഹത്തിനൊപ്പമുള്ള എം എല്‍ എമാരും ബിജെപിക്ക് ഒപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു.