ന്യൂയോര്‍ക്ക്: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്ട്സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ്. മറ്റ് ഏത് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് വാട്ട്സാപ്പ് ഉപയോഗിക്കുന്നതെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതവളരെ കൂടുതലാണെന്നും പവല്‍ ഡുറോവ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ച വാട്ട്സാപ്പില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് പവല്‍ ഡുറോവിന്‍റെ വിമര്‍ശനം. ഹാക്കർക്ക് വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാൻ സാധിക്കുമെന്നായിരുന്നു കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. വാട്ട്സാപ്പിന്‍റെ സുരക്ഷാ വീഴ്ച്ചക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ വാട്ട്സാപ്പില്‍ പുതിയ അപ്ഡേഷന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഈ പ്രശ്നം പരിഹരിച്ചുവെന്നും വാട്ട്സാപ്പിന്‍റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞ 13 വര്‍ഷമായി വാട്ട്സാപ്പ് ചാരപ്പണി ചെയ്യുകയാണെന്ന് പവല്‍ ഡുറോവ് ആരോപിച്ചു. 'എല്ലാ വർഷവും വാട്ട്‌സ്ആപ്പിൽ ഉപയോക്താക്കളുടെ ഡാറ്റ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സന്ദേശങ്ങള്‍ കൈമാറാന്‍ ഒരിക്കലും ടെലഗ്രാം ഉപയോഗിക്കാന്‍ നിങ്ങളോട് ഞാന്‍ ആവശ്യപ്പെടില്ല. കാരണം ടെലഗ്രാമിന് 700 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ദിനം പ്രതി 2 ദശലക്ഷം സൈനപ്പുകളും ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് അധിക പ്രമോഷന്‍ ആവശ്യമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആപ്ലിക്കേഷന്‍ സന്ദേശങ്ങള്‍ അയക്കാന്‍ തെരഞ്ഞെടുക്കാം. എങ്കിലും വാട്ട്സാപ്പില്‍ നിന്നും കൃത്യമായ ഒരു അകലം പാലിക്കാന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. കാരണം 2019-ലും 2020-ലും വാട്ട്‌സ്ആപ്പിന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടായിരുന്നില്ല' - പവല്‍ ഡുറോവ് പറഞ്ഞു. വാട്ട്സ്ആപ്പിന്‍റെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വാട്ട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ലെന്ന് പവല്‍ ഡുറോവ് നേരത്തെയും ആരോപിച്ചിരുന്നു.