മുലപ്പാലില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി. നെതര്‍ലന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് മുലപ്പാലില്‍ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തിയത്. ഇറ്റലിയിലെ 34 ആരോഗ്യവതികളായ അമ്മമാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 75% പേരുടെയും മുലപ്പാലില്‍ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തിയെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത് ശിശുക്കളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് തങ്ങള്‍ ആശങ്കാകുലരാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. അമ്മമാര്‍ കഴിച്ച ആഹാരം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും അതില്‍ നിന്നും രാസപദാര്‍ഥത്തിന്‍റെ അളവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഗവേഷകവൃത്തങ്ങള്‍ വ്യക്തമാക്കി.
'ഞങ്ങളുടെ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും അമ്മമ്മാര്‍ പിന്തിരിയരുത്. മലിനീകരണം കുറയ്ക്കുന്നതിനുള്ള നിയമങ്ങൾ ആവശ്യമാണെന്ന് അധികാരികളെ ബോധിപ്പിക്കുകയാണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്. കുപ്പിപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ ഒരു ദിവസം ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക്‌സ് വിഴുങ്ങാൻ സാധ്യതയുണ്ട്. പശുവിൻ പാലിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കാമെന്നും അടുത്തിടെ നടന്ന മറ്റ് ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും' ഗവേഷക സംഘം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വന്യമൃഗങ്ങളിലും, മനുഷ്യ കോശങ്ങളിലും നേരത്തെ തന്നെ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക്കിലെ ഫലേറ്റ് പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം മുലപ്പാലിൽ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. മൈക്രോപ്ലാസ്റ്റിക്ക് നവജാത ശിശുക്കള്‍ക്ക് പോലും ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതില്‍ കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. ഇറ്റാലിയൻ സംഘം 2020-ല്‍ പ്ലാസന്റാസില്‍ പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തിയിരുന്നു. ഇത് ഭാവിയില്‍ മനുഷ്യന് വലിയ ഭീഷണിയുയര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. 'പോളിമർ ജേണലി'ലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.