ബംഗളുരു: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യവസായി ഗൗതം അദാനിയെ പുകഴ്ത്തിയതിന് വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'രാജസ്ഥാനില്‍ അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് അദാനി പറഞ്ഞത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഒരിക്കലും അത് നിരസിക്കാനാവില്ല. ആദാനിയെ പിന്തുണയ്ക്കാനായി നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ സർക്കാരിനെ എതിര്‍ക്കേണ്ടതുളളു. അങ്ങനെയുണ്ടായാല്‍ തീര്‍ച്ചയായും വിമര്‍ശിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി വ്യവസായികള്‍ക്കോ കോര്‍പ്പറേറ്റുകള്‍ക്കോ എതിരല്ലെന്നും കുത്തകവത്കരണത്തോടാണ് എതിര്‍പ്പെന്നും രാഹുല്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രക്കിടെ കര്‍ണാടകയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചില വ്യവസായികളെ മാത്രം സഹായിക്കാനായി അധികാരം ഉപയോഗിക്കുന്നതിനെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. മൂന്നോ നാലോ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തെ എല്ലാ ബിസിനസുകളെയും കുത്തകയാക്കാന്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സഹായം ചെയ്തുകൊടുക്കുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്. ഞാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് എതിരല്ല. ബിസിനസിനും എതിരല്ല. പക്ഷേ കുത്തകവല്‍ക്കരണത്തിന് എതിരാണ്. കാരണം അത് രാജ്യത്തെ ദുര്‍ബലമാക്കുന്നു'-രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെളളിയാഴ്ച്ച നടന്ന രാജസ്ഥാന്‍ നിക്ഷേപ ഉച്ചകോടിയിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗൗതം അദാനിയെ പ്രശംസിക്കുകയും ഭായ് എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ വ്യക്തിയായതില്‍ അദാനിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏഴുവര്‍ഷത്തിനകം രാജസ്ഥാനില്‍ അറുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചത്.