ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ 50 വയസിന് താഴെയുള്ളവര്‍ക്ക് 50% സീറ്റ് നല്‍കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എഐസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ 50 വയസ്സിന് താഴെയുള്ളവർക്ക് 50 ശതമാനം സീറ്റ് നല്‍കുമെന്ന ഉദയ്പൂർ പ്രഖ്യാപനമാണെന്നും താന്‍ അത് നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അഴിച്ചു പണി നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലും വിജയവാഡിലും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെയും പാർട്ടി പ്രവർത്തകരെയും സന്ദർശിക്കാനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് ഖാര്‍ഗെ ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷകര്‍, ദളിത് വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍ എന്നിങ്ങനെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന നടപടിയെ ചോദ്യം ചെയ്ത ബിജെപിയെയും അദ്ദേഹം വിമർശിച്ചു. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ ബിജെപിക്ക് അവകാശമില്ലെന്നാണ് ഖാര്‍ഗെയുടെ നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസ് പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബർ 17 നാണ് നടക്കുക. വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഒക്ടോബർ 19നുണ്ടാകും. 9,300 വോട്ടർമാരാണ്കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 3000- ലധികം ആളുകളുടെ ഫോണ്‍ നമ്പറോ വിലാസമോയില്ലെന്നും വോട്ടര്‍ പട്ടിക അപൂര്‍ണമാണെന്നും ശശി തരൂര്‍ എം പി ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമാണെന്നാണ് ശശി തരൂര്‍ വിഭാഗം ആരോപിക്കുന്നത്.