ഹൈദരബാദ്: രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നില്ലെന്നും തങ്ങളാണ് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നതെന്നും എ ഐ എം ഐ എം അധ്യക്ഷനു ഹൈദരാബാദ് എം പിയുമായ അസദുദ്ദീന്‍ ഒവൈസി. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഒവൈസി. 'മുസ്ലിങ്ങളുടെ ജനസംഖ്യ കൂടുന്നില്ല, പകരം കുറയുകയാണ്, മുസ്ലീങ്ങൾക്കിടയിലും കുട്ടികൾ തമ്മിലുള്ള ഇടവേള വർദ്ധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഗർഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് ഞങ്ങളാണ്. എന്നാല്‍ മോഹൻ ഭഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല' - ഒവൈസി പറഞ്ഞു.
ഇന്ത്യയിലെ മുഴുവന്‍ ഫേര്‍ട്ടിലിറ്റി കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കുറവ് ഇടിവുണ്ടായിട്ടുള്ളത് മുസ്ലിം വിഭാഗത്തിനാണ്. ഇന്ത്യയില്‍ നിന്നും കാണാതാകുന്ന ഹിന്ദു പെൺകുട്ടികളെക്കുറിച്ച് സംസാരിക്കാൻ മോഹന്‍ ഭാഗവത് തയ്യാറാകണം. 2000 മുതൽ 2019 വരെ നമ്മുടെ രാജ്യത്ത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പെൺമക്കളെ കാണാതായിട്ടുണ്ട്. എന്നാൽ അദ്ദേഹം അതിനെക്കുറിച്ച് സംസാരിക്കില്ല. ഒരു ഹിന്ദു രാഷ്ട്രമെന്ന സങ്കല്പം ഇന്ത്യൻ ദേശീയതയ്ക്ക് എതിരാണ്. അത് ഇന്ത്യക്ക് എതിരാണെന്നും ഒവൈസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം വര്‍ധിക്കുകയാണെന്നും ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്നും വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. എല്ലാ സമുദായങ്ങള്‍ക്കും ഒരേപോലെ ബാധകമായ ജനസംഖ്യാ നയം ആവശ്യമാണെന്നും ഇതിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്നും ഭാഗവത് പറഞ്ഞിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.