ചെന്നൈ: തമിഴന്‍ മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാറില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിജെപി മതത്തിന്‍റെ പേരിലാണ് വോട്ട് തേടുന്നത്. എന്നാല്‍ ഇവിടെ മതവും രാഷ്ട്രീയവും രണ്ടാണെന്ന് ബിജെപി നേതാക്കള്‍ മനസിലാക്കണമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെന്തും ചെയ്യും. സംസ്ഥാനത്ത് എടുത്തുപറയാന്‍ ഒരു നേട്ടവും ബിജെപിക്കില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിനെയാണ് ബിജെപി ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാനത്തെ ജനങ്ങൾ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കാത്തതിനാൽ തമിഴ്‌നാട്ടിൽ ബിജെപിക്ക് ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെപ്പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡി എം കെ അധികാരത്തിലെത്തണം. അതിനാല്‍ 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകരെ സജ്ജരാക്കണം'- എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാർട്ടി അണികളോട് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ നിർദേശിച്ച സ്റ്റാലിന്‍ പുതുച്ചേരിയിലേയും തമിഴ്നാട്ടിലേയും മുഴുവൻ സീറ്റുകളിലും വിജയം നേടാൻ ബൂത്ത് തല കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കണമെന്നും അഭ്യർഥിച്ചു. ഞായറാഴ്ച നടന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ എം കെ സ്റ്റാലിനെ രണ്ടാമതും പാർട്ടി അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് എം കെ സ്റ്റാലിന്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.