ചെന്നൈ: ഹിന്ദി ഭാഷ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങള്‍ക്കുമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിച്ച് മറ്റൊരു ഭാഷ യുദ്ധത്തിന് വഴിയൊരുക്കരുതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഭാഷ ഒന്നാക്കുന്നതിനുപകരം രാജ്യത്ത് ഐക്യം നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അധ്യയനഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതിനുപിന്നാലെയാണ് എം കെ സ്റ്റാലിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവിലുള്ള 22 ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകള്‍ അംഗീകരണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നതിനെ അവഗണിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുൻകാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിക്കുന്നത് നന്നായിരിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര ബി.ജെ.പി സർക്കാർ വേഗത്തിലാണ് നടപ്പിലാക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി ആരോപിച്ചു.