ജയ്പൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ടാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. 2023 - ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തേണ്ടത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പൈലറ്റിന്റെ പരാമർശം. 'താന്‍ സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ അന്ന് പ്രവര്‍ത്തകര്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. ഇനി പൊതുജനങ്ങളുടെയും യുവാക്കളുടെയും കർഷകരുടെയും പാർട്ടി പ്രവർത്തകരുടെയും പ്രതീക്ഷകൾ നിറവേറ്റേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. മികച്ച ഭരണം കാഴ്ചവെച്ചെങ്കില്‍ മാത്രമേ തുടര്‍ഭരണം ലഭിക്കുകയുള്ളു' - സച്ചിന്‍ പൈലറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സച്ചിന്‍ പൈലറ്റിന്‍റെയും അശോക് ഗെഹ്ലോട്ടിന്‍റെയും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ ദേശിയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം. ഗാന്ധി കുടുംബം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് അശോക് ഗെഹ്ലോട്ടിനെയായിരുന്നു. ഈ സമയം മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് ലഭിക്കുമെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറല്ലെന്ന നിലപാട് അശോക് ഗെഹ്ലോട്ട് സ്വീകരിച്ചതോടെ സച്ചിന്‍ പൈലറ്റിന്‍റെ അവസരം നഷ്ടമാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും ചെയ്തിരുന്നു.