കീവ്: റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ വഴിത്തിരിവുണ്ടാക്കുംവിധം റഷ്യ ശക്തമാക്കിയ ആക്രമണത്തില്‍ ഉക്രൈനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. തലസ്ഥാനമായ കീവ്, ഒരു സര്‍വകലാശാല അങ്കണം, മൈതാനം എന്നിവിടങ്ങളിലാണ് മിസൈല്‍ പതിച്ചത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യ കഴിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം നടത്തിയ അതിരൂക്ഷമായ ആക്രമണത്തില്‍ ഇന്നലെ( തിങ്കള്‍) മാത്രം തൊണ്ണൂറോളം മിസൈലുകള്‍ പ്രയോഗിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ നടത്തിയ ആക്രമണം തന്നെ ഞെട്ടിച്ചുവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സിവിലിയന്‍ പ്രദേശങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത് എന്നും ഇത് അതിക്രൂരമാണ് എന്നും അമേരിക്ക പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റിയതായാണ് വിവരം. ഉക്രൈന്‍ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമുള്ള മറുപടിയാണ് റഷ്യ നല്‍കിയത് എന്ന അവകാശവാദവുമായി പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ രംഗത്തുവന്നു.
എന്നാല്‍ ഉക്രൈനെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്‍റ് വ്ലാദിമിര്‍ സെലെന്‍സ്കി ആരോപിച്ചു. റഷ്യ 84 മിസൈലുകള്‍ പ്രയോഗിച്ചതായും അതില്‍ 43 എണ്ണം അപകടം പറ്റാത്തവിധം ഉക്രൈന്‍ തടുത്തതായും ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ഉക്രൈന് സൈനിക സഹായം നല്‍കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. സാധാരണ പൌരന്മാരുടെ മരണവും അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള ആക്രമണവും ആശങ്കയുണ്ടാക്കുന്നതാണ് എന്ന് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ തയാറാണെന്നും ഇന്ത്യ അറിയിച്ചു.