ധനഞ്ജയ വിഷ്ണു ചന്ദ്രചൂഢ് എന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അടുത്തമാസം 50-ാമത്തെ ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കുമ്പോള്‍ രാജ്യം സമാനതകളില്ലാത്ത ചരിത്രമുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കുക. അച്ഛനും മകനും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസുമാരാകുന്ന ആദ്യത്തെ സംഭവമായി അത് ചരിത്രത്തില്‍ ഇടം പിടിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്‍റെ പിതാവ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഢ് എന്ന ജസ്റ്റിസ് വൈ വി ചന്ദ്രചൂഢ് ഇന്ത്യയുടെ 16-ാമത് ചീഫ് ജസ്റ്റിസായിരുന്നു. 1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ നീണ്ട ആറര വര്‍ഷം രാജ്യത്തിന്റെ ജുഡീഷ്യറിയുടെ തലവനായിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ പല സുപ്രധാന വിധികള്‍ ജസ്റ്റിസ് വൈ വി ചന്ദ്രചൂഢിന്‍റെതായിട്ടുണ്ട്. അടിയാന്തിരാവസ്ഥയെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ഹേബിയസ് കോര്‍പ്പസ് കേസ് ഇതില്‍ എടുത്തുപറയേണ്ടതാണ്. വൈ വി ചന്ദ്രചൂഢ് ഉള്‍പ്പെടെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതില്‍ സ്വാതന്ത്ര്യത്തിനും പൌരന്റെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ശക്തമായി വാദിച്ച ന്യായാധിപനായിരുന്നു വൈ വി ചന്ദ്രചൂഢ്. മുസ്ലീം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ത്തന്നെ കോളിളക്കം സൃഷ്ടിച്ച ശാബാനു ബീഗം കേസ്, മിനര്‍വ മില്‍ കേസ് തുടങ്ങിയവയിലെ സുപ്രധാന വിധികളും വൈ വി ചന്ദ്രചൂഢിനെ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ലബ്ധപ്രതിഷ്ടനാക്കി.
ഇപ്പോള്‍ സി ജെ ഐ പദവിയിലെക്കെത്തുന്ന മകന്‍ ഡി വൈ ചന്ദ്രചൂഢും സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ന്യായാധിപനാണ്. ഇന്ത്യന്‍ ജുഡീഷ്യറിയും ജുഡീഷ്യറിയെ ഉറ്റുനോക്കുന്ന സാധാരണ ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ഡി വൈ ചന്ദ്രചൂഢിന്‍റെ നിയമനത്തെ നോക്കിക്കാണുന്നത്. സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് പുരുഷ ഓഫീസര്‍മാര്‍ക്ക് നല്‍കുന്നതുപോലുള്ള ഉത്തരവാദിത്തവും സാഹസികതയും ഉള്‍ച്ചേര്‍ന്ന ഡ്യൂട്ടികള്‍ നല്‍കണമെന്നും ദുര്‍ബ്ബലരെന്ന് മുദ്രകുത്തി അവരെ അത്തരം ഡ്യൂട്ടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് യാഥാസ്ഥിതികമാണെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് വിധി പ്രസ്താവം നടത്തിയ ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അംഗമായിരുന്നു.
ജെന്‍ഡര്‍, തൊഴില്‍ നിയമങ്ങള്‍, ഭരണഘടനാ നിയമങ്ങള്‍, പരിസ്ഥിതി, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പൌരന്റെ മൌലികാവകാശം തുടങ്ങിയ വിവിധ മേഖലകളില്‍ സുപ്രധാന വിധി പ്രസ്തവങ്ങള്‍ നടത്തിയ ബെഞ്ചുകളില്‍ അംഗമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ചീഫ് ജസ്റ്റിസ് യു യു ലളിത് വിമരമിക്കുന്ന സാഹചര്യത്തിലാണ് ഡി വൈ ചന്ദ്രചൂഢിനെ ചീഫ് ജസ്റ്റിസായി പരിഗണിക്കുന്നത്. ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഢിനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് യു യു ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് കൈമാറിയത്.
നവംബര്‍ 9- ന് സത്യപ്രതിജ്ഞ ചെയ്ത് ഡി വൈ ചന്ദ്രചൂഢ് അധികാരമേല്‍ക്കും. രണ്ടു വര്‍ഷമാണ് ഡി വൈ ചന്ദ്രചൂഢിന്റെ കാലാവധി. 2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.