ബംഗലുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ പര്യടനം തുടരുകയാണ്. ഇന്നലെ രാത്രിയോടെ സിദ്ധപ്പുരയില്‍ സമാപിച്ച യാത്ര ഇന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വീകരിച്ച സമീപനമല്ല രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ സ്വീകരിക്കുന്നത് എന്നതാണ് യാത്രയെ വ്യത്യസ്തമാക്കുന്നത്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ തുറന്നെതിര്‍ത്തുകൊണ്ടാണ് അദ്ദേഹം പ്രയാണം തുടരുന്നത്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലേതാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാസേവനത്തിനും സര്‍ക്കാര്‍ കമ്മീഷന്‍ വാങ്ങുകയാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം വർധിപ്പിക്കണമെന്ന നാഗമോഹൻ ദാസ് കമ്മിറ്റി റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു. '
കൃത്യമായ ആശയത്തിലും നിലപാടുകളിലുമൂന്നിയാണ് താന്‍ മുന്നോട്ടുപോകുന്നതെന്നും ഇതാണ് ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും പ്രയാസപ്പെടുത്തുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന സന്ദേശമുയര്‍ത്തി രാജ്യത്തിന്റെ ഗ്രാമ-നഗരവീഥികള്‍ താണ്ടുന്നത്-അദ്ദേഹം പറഞ്ഞു. ഈ മാസം 21 വരെ കര്‍ണാടയിലൂടെ സഞ്ചരിക്കും. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര കശ്മീരിലാണ് സമാപിക്കുക. 2024ലെ പൊതുതെരഞ്ഞെടുപ്പിലുപരി രാജ്യത്തെ ഒന്നിപ്പിക്കുകയെന്നതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി ജെ പിയും ആര്‍ എസ് എസും അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. അക്രമങ്ങളിലൂടെയും വിദ്വേഷ പ്രചാരണങ്ങളിലൂടെയും ജനങ്ങളെ വിഭജിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ഇന്ത്യയെ തകര്‍ക്കുമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നതോടെ സമ്പദ്‌മേഖല തകരുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും വിലക്കയറ്റം തുടര്‍ക്കഥയാവുകയും ചെയ്തു.
സപ്തംബര്‍ 30നാണ് യാത്ര കര്‍ണാടയകയിലേക്ക് പ്രവേശിച്ചത്. കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയുണ്ടാക്കിയ ആവേശം മറികടക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കാനും ഉദ്ദേശിച്ച് ബിജെപിയും യാത്ര ആസൂഹ്രം ചെയ്തിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സങ്കല്‍പ്പ യാത്ര എന്ന പേരിലാണ് സംസ്ഥാനത്ത് ഭരണ കക്ഷികൂടിയായ ബി ജെ പി യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്ര കര്‍ണാടക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള തുറന്ന വാഗ്വാദങ്ങള്‍ക്കും പ്രസ്താവനാ യുദ്ധത്തിനുമാണ് ഇടവെച്ചത്. യാത്ര കര്‍ണാടയകയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പോപുലര്‍ ഫ്രണ്ടിന്റെ ഭാഗ്യം എന്ന് വിമര്‍ശിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. കോണ്‍ഗ്രസ് യാത്ര നടത്തുന്നുവെന്ന് കരുതി ബി.ജെ.പി കാഴ്ചക്കാരായി നില്‍ക്കേണ്ടതില്ലെന്നും കര്‍ണാടക മന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു. ഇപ്പോഴാണ് കോണ്‍ഗ്രസ് ഉണര്‍ന്നതെന്നും എന്നാല്‍ ബി ജെ പി എക്കാലവും ജനങ്ങള്‍ക്കിടയില്‍ തന്നെയാണെന്നും അശ്വത് നാരായണ്‍ പറഞ്ഞു. യാത്രയും വാര്‍ത്താ സമ്മേളനങ്ങളും പ്രസ്താവനകളും മറുപ്രസ്താവനകളുമായി അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക സജീവമായി കഴിഞ്ഞു.