തിരുവനന്തപുരം: കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി തെറ്റുകാരനാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. യുവതിയുടെ പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഒരു കമ്മീഷനെയും നിയോഗിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. ഈ വിഷയത്തിലാണ് സുധാകരന്‍റെ പ്രതികരണം.
എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധ നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും തുടര്‍നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തില്‍ എല്‍ദോസിനോട് പാര്‍ട്ടി വിശദീകരണം തേടിയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം എം എല്‍ എക്കെതിരെ ഗുരുതര ആരോപണവുമായി യുവതി ഇന്ന് രംഗത്തുവന്നിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വനിതാ നേതാവും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. വേറെ വഴിയില്ലാത്തതിനാലാണ് കേസ് കൊടുത്തത്. പൊലീസിനും കോടതിയിലും നല്‍കിയ മൊഴില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.