ഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ഗാസിയാബാദിലെ സ്‌പെഷ്യല്‍ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ 'കേറ്റോ' വഴി റാണ വന്‍ തുക സ്വരൂപിക്കുകയും അത് വകമാറ്റി ചിലവഴിക്കുകയും ചെയ്തു എന്നാരോപിച്ച് യുപി പൊലീസ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കുറ്റപത്രം.
ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമില്‍നിന്ന് സ്വരൂപിച്ച തുക റാണയുടെ പിതാവിന്റെയും സഹോദരങ്ങളുടെയും പേരിലാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അവര്‍ അത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൂര്‍ണമായും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചാരിറ്റിയുടെ പേരില്‍ ഫണ്ട് സ്വരൂപിച്ചതെന്നും ആ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്നത് വ്യക്തമാണെന്നും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റാണാ അയൂബിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചു എന്നാരോപിച്ച് കള്ളപ്പണ നിരോധന നിയമത്തിലെ സെക്ഷൻ 4-ലും എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്‌ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ റാണ നിരന്തരം കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ വിമർശനമുന്നയിക്കുന്നയാളാണ്.