കണ്ണൂര്‍: അംഗപരിമിതിയുള്ളവര്‍ക്ക് നല്‍കുന്ന സൌജന്യ യാത്രാ സൗകര്യം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനായി പുതിയ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന ഗതാഗത വകുപ്പ്. 45 ശതമാനം അംഗ പരിമിതിയുള്ളവർക്ക് ബസുകളിൽ ഇനിമുതൽ യാത്രാ പാസ്സ് അനുവദിക്കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചത്. ഇതുവരെ 50 ശതമാനം അംഗപരിമിതിയുള്ളവർക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്. കണ്ണൂർ ജില്ലയിൽ ഗതാഗത വകുപ്പ് സംഘടിപ്പിച്ച അദാലത്തിലാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.
'വാഹനീയം' എന്ന പേരില്‍ തളിപ്പറമ്പില്‍ നടന്ന അദാലത്തിനെത്തിയ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷയാണ് നിരവധി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പുതിയ യാത്രാ ഇളവിന് വഴിവെച്ചത്. അംഗപരിമിതിയുള്ള ഭർത്താവ് ഫിറോസ് ഖാന് യാത്രാ ഇളവ് ലഭിക്കാന്‍ വേണ്ടിയുള്ള അപേക്ഷയുമായി സൽമാബി കഴിഞ്ഞ ഒന്നര വർഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജു കണ്ണൂരിൽ എത്തുന്നതറിഞ്ഞ് സൽമാബി കണ്ണൂർ ശിക്ഷക് സദനിൽ നടന്ന വാഹനീയം അദാലത്തിൽ പങ്കെടുക്കുകയും തന്‍റെ ആവശ്യങ്ങള്‍ എഴുതി പരാതി സമര്‍പ്പിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൽമാബി ഭർത്താവ് ഫിറോസ് ഖാന് വേണ്ടി നൽകിയ പരാതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. പക്ഷാഘാതത്തെ തുടർന്ന് 2017 ലാണ് ഫിറോസ് ഖാന്റെ ശരീരം തളർന്നത്. പരസഹായമില്ലാതെ അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല. നിലവിൽ ബ്രഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഫിറോസ് ഖാൻ. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫിറോസ് ഖാന് ഭാര്യയുടെ ശ്രമഫലമായി യാത്രാ സൌജന്യം അനുവദിച്ചുകിട്ടുന്നത്. പുതിയ തീരുമാനം സമാന ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒത്തിരി പേർക്ക് ആശ്വാസമേകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.