ദിവസങ്ങൾക്കൊക്കെ ഇത്ര നീളമുണ്ടൊ എന്നു തോന്നിച്ച ഇരുപത്തിയെട്ടു ദിവസങ്ങളാണ് കടന്നുപോയത്. ഒന്നാം ദിവസം, രണ്ടാം ദിവസം, മൂന്നാം ദിവസം, പതിനാലാം ദിവസം... ആദ്യമൊക്കെ അങ്ങനെ ചിട്ടയൊപ്പിച്ച് കുറിപ്പുകള്‍ എഴുതിയിരുന്നു. പക്ഷേ ഏറ്റവും സങ്കീർണമായ ദിവസങ്ങൾ പത്താം ദിവസത്തിനു ശേഷമാണ് തുടങ്ങുന്നത്.
തുമ്മൽ ഒരു സ്ഥിരം കലാപരിപാടി ആണെങ്കിലും ക്വാറന്‍റീനിൽ ഇരിക്കുമ്പോൾ ഒരു സാദാ തുമ്മൽ tendency പോലും കൊറോണയാണൊ എന്ന ആവലാതി എന്നില്‍ ഉണ്ടാക്കിയിരുന്നു. ആ പേടി കൂടിക്കുടി വന്ന ഒരു ദിവസമാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ഒരു വിളി വരുന്നത്. ഞാൻ ഈ വേവലാതിക്കഥകൾ മുഴുവൻ അവരോടു പറഞ്ഞു. തൊട്ടടുത്ത നിമിഷം അതാ വരുന്നു മറ്റൊരു കാൾ. ടെൻഷൻ മാറ്റാൻ കൗണ്‍സിലറുടെ നമ്പർ തരാൻ വിളിച്ചതായിരുന്നു. ഇടക്കാലത്ത് ഉണ്ടായ ഒരു അനുഭവത്തിന്‍റെ വെളിച്ചത്തിൽ എനിക്ക് പൊതുവെ ഈ കൗണ്‍സിലിങ്ങില്‍ കുറച്ചു വിശ്വാസകുറവുണ്ട്. അതുകൊണ്ട് അവർ തന്ന നമ്പർ കുറച്ചുനേരം കയ്യിൽ പിടിച്ചങ്ങനെ ഇരുന്നു. പിന്നെ രണ്ടും കൽപ്പിച്ചു ഞാൻ അവരെ വിളിച്ചു. എന്‍റെ കൊറോണാ പേടിക്കഥ മൊത്തത്തിൽ വിവരിച്ചു. പ്രധാന പ്രശ്‌നം രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല എന്നതായിരുന്നു. അതിന്‍റെ കൂടെ ഞാൻ ഇന്‍ഫെക്റ്റഡ് ആണെങ്കിൽ എന്നില്‍ നിന്നും വിജയനിലേക്ക് (ഭര്‍ത്താവാണ്) പകരുമോ എന്നുള്ള അതിഭീകര പേടി വേറെ. കഥകൾ മൊത്തം കേട്ട അവർ എന്നെ നന്നായി അങ്ങുപദേശിച്ചു. പോരാത്തതിന് ഉറങ്ങാൻ കുറച്ച് techniques ഉം പറഞ്ഞുതന്നു. ഏതാണ്ടൊക്കെ ഗുണം കിട്ടി എന്നുള്ള വിശ്വാസത്തിൽ ഞാൻ ഫോണും വെച്ചു.
അന്നുതൊട്ട് ദിവസത്തിൽ ഒരു അഞ്ചാറുതവണ മിനിമം ഡിഎംഒ ഓഫീസിൽ നിന്നു വിളിവരും. സുഖമാണൊ, ലക്ഷണങ്ങള്‍ ഉണ്ടൊ, ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ ചോദിച്ച്.
രണ്ടൂസം കഴിഞ്ഞപ്പോൾ വീണ്ടും ശങ്കരൻ തെങ്ങുമ്മേല്‍ തന്നെ. ആരെങ്കിലും 'കുഴപ്പം ഇല്ലാലോ...' എന്നു ചോദിച്ചാൽ പിന്നെ എന്തെലും കുഴപ്പം ഉണ്ടോന്നു ടെസ്റ്റ് ചെയ്തു നോക്കിയാലെ എനിക്ക് തൃപ്തിയാകൂ. മൂന്നുനേരം thermometer വെച്ചു ബോഡി temperature നോക്കും, ടോർച്ചെടുത്തു തൊണ്ടയിൽ വല്ല കുഴപ്പം ഉണ്ടോ എന്നുനോക്കും, പിന്നെ ചുമ്മാ ചുമച്ചുനോക്കും, വലിയ കാര്യമൊന്നുമുണ്ടായിട്ടല്ല, ഒരു സമാധാനത്തിന്...
ആറുമണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇരിക്കുപൊറുതി കിട്ടില്ല. പതിനാലു ജില്ലകളിലെ കളക്ടർമാരുടെ ഫേസ്ബുക് പേജ് എടുത്ത് റൂട്ട് മാപ്പ് പരിശോധിക്കും. ആളുകളുടെ റൂട്ട് മാപ്പ് കണ്ടുകഴിഞ്ഞാൽ പിന്നെ ഞാൻ എന്‍റെ ബിർമിങ്ഹാം തൊട്ട് തിരുവനന്തപുരം വരെ യാത്ര ചെയ്ത റൂട്ട് മാപ്പ് വരക്കൽ പണി തുടങ്ങും. ഓരോ ദിവസോം ഓരോ A4 ഷീറ്റിൽ പലപല രീതിയിൽ കളറിൽ ഞാൻ എന്‍റെ തന്നെ റൂട്ട് മാപ്പ് വരക്കും. ഓരോ പ്രാന്ത്...
അങ്ങനെ ഒരു വിധത്തിൽ ഇരുപത് ദിവസമൊക്കെ തള്ളിനീക്കി സമാശ്വാസത്തിന്‍റെ വക്കോളമെത്തിയപ്പോഴാണ് ഇടുതീ പോലെ ഡിഎംഒ ഓഫീസിൽ നിന്നും വിളിവരുന്നത്. ഞാൻ വന്ന ഫ്ലൈറ്റിൽ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഹൈ റിസ്ക് കാറ്റഗറി ആണെന്ന്. ഇനി കൊറോണയൊന്നും വരില്ല എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച വിജയനും, കാന്തുവേട്ടനും അച്ഛനും ഇനിയിപ്പൊ എന്നോടെന്തുപറയും എന്നാലോചിച്ചു കുത്തിയിരിക്കുന്നതു കണ്ടു ഞാൻ വീണ്ടും നിസ്സഹായയായി.
അന്നുതൊട്ട് ദിവസത്തിൽ ഒരു അഞ്ചാറുതവണ മിനിമം ഡിഎംഒ ഓഫീസിൽ നിന്നു വിളിവരും. സുഖമാണൊ, ലക്ഷണങ്ങള്‍ ഉണ്ടൊ, ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ ചോദിച്ച്. സ്ഥിരം ഉണ്ടായിരുന്ന പകലുറക്കമൊക്കെ അതോടെ പോയികിട്ടി.
എന്‍റെ പൊന്നോ... 'എന്നാപിന്നെ ഇങ്ങൾക്കിത് നേരത്തെ ചെയ്തിരുന്നേൽ ഈ പേടി എങ്കിലും കുറഞ്ഞേനെ..' എന്നു ഞാൻ. പിന്നെ ഒന്നും നോക്കിയില്ല ആംബുലൻസിൽ ഓടിക്കയറി.
ഈ ടെൻഷനൊക്കെ കുറക്കാൻ അങ്ങനെ ഏപ്രിൽ പത്താം തീയ്യതി ഞാനും വിജയനുംകൂടി പൊറാട്ട ഉണ്ടാക്കാൻ തീരുമാനിച്ചു, ഇപ്പോള്‍ അതാണല്ലോ ട്രെന്‍ഡ്. അവൻ ഉണ്ടാക്കും, ഞാൻ ഇടക്കിടെ വീഡിയോ ക്ലിപ്‌സ് എടുക്കും... അതാണ് പരിപാടി. ഈ കലാപരിപാടി പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു കൊറോണ സെല്ലിൽ നിന്ന് ദോണ്ട് വരുന്നു അടുത്ത ഫോൺ. 'സ്വാബ്' (കൊവിഡ് ടെസ്റ്റ്) എടുക്കാൻ കൊണ്ടൊവാൻ അവർ ഇപ്പൊ വരും, വേഗം റെഡി ആയിരിക്കാൻ.
എന്‍റെ പൊന്നോ... 'എന്നാപിന്നെ ഇങ്ങൾക്കിത് നേരത്തെ ചെയ്തിരുന്നേൽ ഈ പേടി എങ്കിലും കുറഞ്ഞേനെ..' എന്നു ഞാൻ. പിന്നെ ഒന്നും നോക്കിയില്ല ആംബുലൻസിൽ ഓടിക്കയറി. ജനറൽ ഹോസ്പിറ്റലിലേക്കാണ് കൊണ്ട്‌പോയത്. എഴുത്തു കുത്തുകളും റെസ്റ്റിംഗും കഴിഞ്ഞ് തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടപ്പോൾ പാതിരാത്രി ആയി.
അവിടെ കണ്ട ഓരോ ആരോഗ്യ പ്രവർത്തകരും കിടുവായിരുന്നു. അവരെ കുറിച്ചു പറയാതെ പോകാൻ വയ്യ. ആ ഡ്രെസ്സ് ഒക്കെ ഇട്ട് ഈ ചൂടത്തു എത്ര കഷ്ടപ്പാടാണ് അവർ സഹിക്കുന്നത്. ഇരുപത്തിനാലു മണിക്കൂർ പണിയെടുക്കുന്ന അവരെ എത്ര സ്നേഹിച്ചാലും അധികമാവില്ല. ആംബുലൻസ് ചേട്ടന്മാർ ഒക്കെ ഉറങ്ങിയിട്ടും വീട് കണ്ടിട്ടും ദിവസങ്ങൾ ആയി. അതിന്‍റെകൂടെ അവർക്കുമുണ്ട് ഈ ഇന്‍ഫെക്റ്റഡ് ആകുമോ എന്നുള്ള പേടി. അതവർ തന്നെ പറയുകയും ചെയ്തു. ദിവസക്കൂലിക്കാരാണ്. എങ്ങാനും കൊറോണ വന്നു ഇന്‍ഫെക്റ്റഡ് ആയാൽ വീട് പട്ടിണിയാകും. ഒരിക്കലും അവർക്കാർക്കും വരാതിരിക്കട്ടെ. വരില്ല എന്നെനിക്കുറപ്പുണ്ട്...
തിരിച്ചു വീട്ടിൽ എത്തി പിന്നീടുള്ള നാലു ദിവസം റിസൾട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പായിരുന്നു. കൊറോണ ഉണ്ടെങ്കിൽ അറിയാമല്ലോ എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം. ആ മാറ്റം പക്ഷേ, വിജയനു വരുമോ എന്ന ആധിയിലേക്ക് വൈകാതെ മാറുകയും ചെയ്തു. അതോടെ അവനെ ഇടയ്ക്കിടെ temperature ടെസ്റ്റിംഗ് നടത്തിയും, പനിയുണ്ടോ എന്നിടയ്ക്കിടെ ചോദിച്ചും വെറുപ്പിക്കലായിരുന്നു പിന്നീടത്തെ പ്രധാന കലാപരിപാടി. എന്തര് പറയാൻ ഞാൻ അങ്ങു മൊത്തത്തിൽ അലമ്പായിരുന്നു.
എന്തായാലും ഇത്തവണ കൊറോണ എന്നെപ്പേടിച്ചു വേറെ സ്ഥലത്തേക്ക് പോയി എന്ന് ഹെല്‍പ് സെന്‍ററിൽ നിന്ന് ഇന്നു വിളി വരുന്നതുവരെ എന്‍റെ ലീലാവിലാസങ്ങള്‍ തുടർന്നുകൊണ്ടേയിരുന്നു... ഇനി നാളെ പോയി ക്വാറന്‍റീൻ ഫ്രീ സർട്ടിഫിക്കറ്റ് വാങ്ങിക്കണമത്രെ...!
ലോക്ക് ഡൗൺ ഡയറീസിലേക്ക് നിങ്ങള്‍ക്കും എഴുത്തുകളോ സെല്‍ഫീ വീഡിയോകളോ അയക്കാം.
E-mail: muzirizpost@gmail.com
Whats App: +91 86062 26334