കൊച്ചി: നരബലിക്കേസിലെ പ്രതികള്‍ക്കെതിരെ പീഡനക്കുറ്റവും ചുമത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടി. പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫി, ഭഗവൽ സിങ് എന്നിവരുടെ ശേഷി പരിശോധന ഇന്നലെ നടത്തി. ദേഹപരിശോധനയില്‍ ഷാഫിയുടെയും ഭഗവല്‍ സിങിന്‍റെയും ശരീരത്തില്‍ സംശയകരമായ ചിലമുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ ആരോഗ്യ സ്ഥിതി മൂന്ന് ദിവസം കൂടുമ്പോള്‍ പരിശോധിച്ച് വിലയിരുത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം പത്താം തിയതിയാണ് കേരളത്തെ നടുക്കിയ ഇരട്ട നരബലിക്കേസില്‍ ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ പല കഷ്ണങ്ങളായി തിരുവല്ലയിൽ നിന്ന് കണ്ടെത്തിയിരുന്നു. റോസിലിയെ കാണാതായിട്ട് ആറുമാസമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 26 -നാണ് പത്മത്തെ കാണാതാകുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ടവര്‍ ലൊക്കേഷന്‍ പത്തനംത്തിട്ടയായിരുന്നു കാണിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും.