ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ ശരിയാണെന്ന വിചാരണക്കോടതി വിധി അംഗീകരിച്ചാണ് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, ജസ്റ്റിസ് രജനിഷ് ഭട്നാഗർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. കഴിഞ്ഞ 764 ദിവസമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉമര്‍ ഖാലിദ് ഹൈക്കൊടതിയെ സമീപിച്ചത്. ഉമര്‍ ഖാലിദ് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഉമര്‍ ഖാലിദ് നടത്തിയത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസംഗമാണെന്നും കലാപം ഉദ്ദേശിച്ചിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് 2020 ലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്തെന്ന് കുറ്റം ചുമത്തി യുഎപിഎ വകുപ്പ് പ്രകാരമാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. 53 പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിലെ മുഖ്യആസൂത്രകനാണ് ഖാലിദെന്നായിരുന്നു ഡൽഹി പൊലീസിന്‍റെ ആരോപണം.
യു എ പി എയിലെ വകുപ്പുകൾക്ക് പുറമെ ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും ഖാലിദിനെതിരെ കേസ് എടുത്തിരുന്നു. കൂടാതെ, കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു.