2002-ലെ ഗുജറാത്ത് കലാപത്തില്‍ സര്‍ദാര്‍പുരയില്‍ 33 മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ പ്രതികളായ 14 പേര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സാമൂഹ്യവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്ന നിര്‍ദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
ഗുജറാത്തില്‍ പ്രവേശിക്കരുത് എന്നതാണ് പ്രധാന ഉപാധി. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പൂര്‍, ഇന്‍ഡോര്‍ ജില്ലാ നിയമകാര്യ അധികൃതരോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇവരുടെ പെരുമാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മധ്യപ്രദേശ് ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.
പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവർ. കുറ്റവാളികളെ രണ്ട് സംഘമായി തിരിച്ച് ഇൻഡോറിലേക്കും ജബൽപൂരിലേക്കും അയക്കാനാണ് ഉത്തരവ്. വടക്കൻ ഗുജറാത്തിലെ സർദാപുരയിൽ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെയാണ് അക്രമികൾ ജീവനോടെ തീ വെച്ച് കൊന്നത്.