ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനം അറിയിച്ച് ശശി തരൂര്‍ എം പി. കോണ്‍ഗ്രസ് പ്രസിഡന്‍റായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമായിരുന്നുവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
ഈയൊരു ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു. പുതിയ അധ്യക്ഷനൊപ്പം കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കും. പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കും - ശശി തരൂര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് 20 ഭാഷകളിലാണ് തരൂര്‍ നന്ദി അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മത്സരത്തിനിറങ്ങുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് വിജയിച്ചത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. 7,897 വോട്ടാണ് ഖാര്‍ഗെക്ക് ലഭിച്ചത്. ശശി തരൂരിന് 1,072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ട് അസാധുവായി.എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ആഘോഷമാണ് നടക്കുന്നത്. ഖാര്‍ഗെയുടെ കര്‍ണാടകയിലെ വസതിയിലും ആഘോഷമാണ്.