ഡല്‍ഹി: കോണ്‍ഗ്രസിലെ തന്‍റെ റോള്‍ എന്താണെന്ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. പദവിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് തീരുമാനിക്കുക. കോണ്‍ഗ്രസിലെ തന്‍റെ പദവിയെക്കുറിച്ച് ഇനി അദ്ദേഹമാണ് തീരുമാനമേടുക്കേണ്ടത്. ഇത്തരം ചോദ്യങ്ങള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് ചോദിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കോൺഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞുവെന്നതില്‍ തനിക്ക് വളരെ അഭിമാനമുണ്ട്. ബി.ജെ.പിയിലും മറ്റ് പ്രാദേശിക കക്ഷികളിലും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടോ? ഇക്കാര്യത്തെക്കുറിച്ച് അവരോടു ചോദിക്കാന്‍ നിങ്ങള്‍ തയ്യാറാണോയെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഉറപ്പിച്ചതിനുപിന്നാലെയാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാളെ അധ്യക്ഷനായി തെരഞ്ഞെടുക്കേണ്ടി വന്നത്.
ഈ മാസം 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് വിജയിച്ചത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. 7,897 വോട്ടാണ് ഖാര്‍ഗെക്ക് ലഭിച്ചത്. ശശി തരൂരിന് 1,072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ട് അസാധുവായി.എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ആഘോഷമാണ് നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണ്. കേരളവും തമിഴ്‌നാടും കര്‍ണാടകയും കടന്ന് ഭാരത് ജോഡോ യാത്ര ആന്ധ്രയിലെത്തിയിരിക്കുകയാണ്. 22 ദിവസത്തെ കര്‍ണാടക പര്യടനത്തിനുശേഷമാണ് പദയാത്ര ആന്ധ്രയിലേക്ക് കടന്നത്. മൂന്നുദിവസമാണ് ആന്ധ്രയില്‍ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. അതിനുശേഷം തെലങ്കാനയിലേക്ക് കടക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.