കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കളിയാക്കി കേരള കൗമുദിയില്‍ വരച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ടി കെ സുജിത്ത് വരച്ച കാർട്ടൂൺ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് വിടി ബല്‍റാം വിമര്‍ശനം ഉന്നയിച്ചത്. 'ജനാധിപത്യപരമായ ഒരു പ്രോസസ്സിലൂടെ ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടി പരിണതപ്രജ്ഞനായ മുതിർന്ന നേതാവിനെ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നു. ആ പുതിയ അധ്യക്ഷനു കീഴിൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുത്ത് പ്രവർത്തിക്കാമെന്ന് മുൻ അഖിലേന്ത്യാ അധ്യക്ഷൻ കൂടിയായ ജനപ്രിയ നേതാവ് സന്നദ്ധതയറിയിക്കുന്നു. അതിനെയാണ് ഒരു കാർട്ടൂണിസ്റ്റ് ഇങ്ങനെയൊക്കെ ചിത്രീകരിച്ചു വയ്ക്കുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തോട് പൂർണ്ണമായ ബഹുമാനം മാത്രം. എന്നാൽ മോദി-ഷാ കമ്പനിയുടെ തീരുമാനപ്രകാരം ജെപി നഡ്ഡ അവരുടെ പാർട്ടിയുടെ അധ്യക്ഷനായപ്പോഴും പിണറായി വിജയന്റെ പാർട്ടിക്ക് ഒരു കണ്ണൂർക്കാരന് പകരം അടുത്ത കണ്ണൂർക്കാരൻ സെക്രട്ടറിയായി നിയമിതനായപ്പോഴും ഇതേ കാർട്ടൂണിസ്റ്റിന്റെ രചനകൾ എങ്ങനെയായിരുന്നു എന്നറിയാൻ കൗതുകമുണ്ടെന്നാണ്' വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
ഗൂര്‍ഖയുടെ വേഷത്തിലാണ് ഖാര്‍ഗയെ കെ സുജിത്ത് വരച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നും കടുത്ത വിമര്‍ശനമാണുയരുന്നത്. ഖാര്‍ഗെയുടെ പുറത്ത് ഇരിക്കുന്ന രാഹുല്‍ ഗാന്ധിയേയും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കോണ്‍ഗ്രസിലെ തന്‍റെ റോള്‍ എന്താണെന്ന് ഇനി പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്നും ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ടാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. ഇന്നലെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് വിജയിച്ചത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. 7,897 വോട്ടാണ് ഖാര്‍ഗെക്ക് ലഭിച്ചത്. ശശി തരൂരിന് 1,072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ട് അസാധുവായി.