കൊച്ചി: എ കെ ജി സെന്റര്‍ ആക്രമണക്കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ജിതിന്റെ വാദം. ജസ്റ്റിസ് വിജു എബ്രഹാമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്നാണ് ജിതിന്‍ ഹൈക്കോടതിയെ സമീപിച്ചത്. കരുതിക്കൂട്ടിയാണ് എ കെ ജി സെന്‍റര്‍ ആക്രമണം നടത്തിയതെന്നും ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജിതിന്‍ ഏഴ് കേസുകളില്‍ പ്രതിയാണ്. നിരോധിത വസ്തു ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിലേക്ക് ആക്രമണം നടത്തിയ പ്രതി അതിലൂടെ സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത് എന്നാമാണ് അന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. തുടർന്ന് ജിതിന്റെ ജാമ്യാപേക്ഷ കോടതി തളളുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം മാത്രമായിരുന്നു ഏക തെളിവ്. അന്വേഷണ സംഘം നൂറിലേറേ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതി സഞ്ചരിച്ചതെന്ന് കരുതുന്ന മോഡല്‍ വാഹനം ഉപയോഗിക്കുന്നവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് രണ്ടര മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്.