ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് മുതിര്‍ന്ന നേതാവും ഡി എം കെ വക്താവുമായ കെ എസ് രാധാകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രാധാകൃഷ്ണന്‍റെ ട്വീറ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ജനാതിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിനെ പരിഹസിച്ച രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി എം കെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് എല്ലാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ രാധാകൃഷ്ണനെ ഒഴിവാക്കാന്‍ തീരുമാനമായത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും പരിഹസിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് കെ രാധാകൃഷ്ണന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മൻമോഹൻ സിങ്ങിന്‍റെ മുഖത്തിന് പകരും ഖാർഗെയുടെ മുഖം വെച്ച ചിത്രമാണ് പോസ്റ്റ് ചെയ്തത്. ദേശിയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി നീക്കം നടക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഇത്തരമൊരു നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടിക്ക് പിന്നാലെ ഡി എം കെ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ബുധാനാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് വിജയിച്ചത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.7,897 വോട്ടാണ് ഖാര്‍ഗെക്ക് ലഭിച്ചത്. ശശി തരൂരിന് 1,072 വോട്ടുകള്‍ ലഭിച്ചു.