കൊച്ചി: സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എ ആര്‍ ക്യാമ്പിലെ അമല്‍ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്. സ്വര്‍ണം കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് നടേശന്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ മാസം 13-നാണ് മോഷണം നടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മരുമകള്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകള്‍ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ വന്നവരുടെ ലിസ്റ്റ് പൊലീസ് എടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമല്‍ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തുകയുമായിരുന്നു. താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വർണം മോഷ്ടിക്കാൻ കാരണമെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അമൽ ദേവ് പൊലീസിനോട് പറഞ്ഞു. അമൽദേവിനെ ഇന്നു വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തും. തുടർന്നു കോടതിയിൽ ഹാജരാക്കുമെന്ന് ഞാറയ്ക്കൽ പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍പ്പിലേക്ക് എത്തിയിരിക്കുകയാണ്. മാങ്ങ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയില്‍ അപേക്ഷ നല്‍കി. കഴിഞ്ഞമാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷണം പോയത്. വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.