ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പരാജയപ്പെട്ടത്തില്‍ താന്‍ അസ്വസ്ഥനല്ലെന്ന് ശശി തരൂര്‍ എം പി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി സംവിധാനങ്ങളെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കൊപ്പമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. തുടക്കം മുതല്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും തന്‍റെ സ്ഥാനാര്‍ഥിത്വം ആയിരത്തിലധികം ആളുകള്‍ അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മൊഹ്സിന കിദ്വായിയുടെ ആത്മകഥാ പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
'മൊഹ്സിന കിദ്വായ്, സൈഫുദ്ദീൻ സോസ് തുടങ്ങിചില എം പിമാര്‍ ഒഴികെയുള്ളവര്‍ എന്നെ പിന്തുണയ്ക്കില്ലെന്ന് അറിയാമായിരുന്നു. പാര്‍ട്ടി സംവിധാനങ്ങളെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കുന്നുവെന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് ജനങ്ങള്‍ക്ക് പ്രത്യേക ഊര്‍ജം നല്‍കിയെന്നാണ് ഞാന്‍ കരുതുന്നത്. സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നു. അനിവാര്യമായതാണ് സംഭവിച്ചത്. അതിനെക്കുറിച്ച് പരാതിയില്ല. കോണ്‍ഗ്രസ് ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരക്കും' - ശശി തരൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ബുധാനാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് വിജയിച്ചത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.7,897 വോട്ടാണ് ഖാര്‍ഗെക്ക് ലഭിച്ചത്. ശശി തരൂരിന് 1,072 വോട്ടുകളും ലഭിച്ചു.