ഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പരാതിക്ക് കാത്തുനില്‍ക്കാതെ സ്വമേധയാ കേസെടുക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സുപ്രീംകോടതി പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ അധികൃതര്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃതികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലീങ്ങള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ പ്രസംഗത്തിനെതിരായ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.
മതേതര സ്വഭാവമുളള ഒരു രാജ്യത്തിന് ചേര്‍ന്നതല്ല വിദ്വേഷ പ്രസംഗങ്ങള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. എന്നിട്ടും നമ്മള്‍ മതത്തിന്റെ പേരില്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്. ആരുടെ ഭാഗത്തുനിന്നായാലും വിദ്വേഷ പ്രസംഗങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം നോക്കേണ്ട കാര്യമില്ല. കര്‍ശന നടപടിയെടുക്കണം- കോടതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉടന്‍ സ്വമേധയാ നടപടികള്‍ എടുക്കണമെന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളോട് കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ മടികാണിച്ചാല്‍ അത് കോടതിയലക്ഷ്യമായി കാണുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.