കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സൈനീകനായ വിഷ്ണുവിന്‍റെ വീട്ടില്‍ സൈന്യം എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിന്‍റെ ഭാഗത്തുനിന്നുമുണ്ടായ അതിക്രമത്തെക്കുറിച്ചും വ്യാജ കേസിനെക്കുറിച്ചുമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം.
സൈനീകനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ സൈന്യത്തെ അറിയിക്കണം. അവധിയില്‍ പോകുന്ന സൈനീകനാണെങ്കിലും അയാളെ ഡ്യൂട്ടിയിലായാണ് സൈന്യം പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് അറിയിക്കേണ്ടത്. പരാതി ലഭിച്ചാല്‍ മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി. എന്നാല്‍ ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സൈനീകനെ പൊലീസ് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പൊലീസില്‍ അഭിപ്രായഭിന്നതയുടലെടുത്തിരിക്കുകയാണ്. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി.ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. ഉന്നതതല അന്വേഷണം തുടരുമ്പോള്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നത് സേനയെ പ്രതിരോധത്തിലാക്കുമെന്നാണ് മറ്റൊരുവിഭാഗത്തിന്‍റെ നിലപാട്.